കൂത്തുണ്ടൊരുദിശി പാട്ടുണ്ടൊരു ദിശി
ഓത്തുണ്ടൊരുദിശി കീർത്തനമൊരു ദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ,
കൊട്ടും കോലടി ചെപ്പടി തപ്പടി
തട്ടിന്മേൽക്കളി തകിലും മുരശും,
നാടകനടനം നർമ്മവിനോദം
പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം
പാടവമേറിന പലപലമേളം,
ചന്തംതടവിനചതുരംഗങ്ങളു-
മന്തരഹീനം പകടക്കളിയും
ചിന്തുംപേരണി പോരണിവിധവും,
പന്തടിവീണാ വേണുമൃദംഗം
അന്തണവരരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം.
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതു ചൊന്നാലിലല്ലവസാനം.
ദന്തികളനവധി കാലാളുകളും
പന്തിനിറഞ്ഞൊരു കുതിരപ്പടയും,
ലന്തത്തോക്കു പറങ്കിത്തോക്കുകൾ
കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാ-
നായിരമാനനമുള്ളവനുംപണി.

മായവിതന്നുടെ മകനാം മന്നവ-
നായ തനയനൻ വാണൊരുകാലം.

 

നായന്മാരുടെ വീടുകൾതോറും
മായാഭഗവതി വിളയാടുന്നു.
കായസ്ഥന്മാർക്കച്ചന്മാർക്കൊരു
കായക്ലേശവുമില്ലക്കാലം,
അഞ്ചുപറക്കുള്ളൊരു കണ്ടത്തിൽ
പുഞ്ചവിതച്ചുവിളഞ്ഞതുകൊയ്താൽ
അഞ്ചുജനത്തിനു ചെലവുകഴിക്കാ-
മഞ്ചുമൊരേഴുംമാസം മുഴുവൻ.
തഞ്ചിലവുകളും വിത്തു കൂലിയു-
മഞ്ചാതെ കണ്ടങ്ങുകഴിച്ചാൽ
അഞ്ചോ പത്തോ വായ്പകൊടുപ്പാൻ
വാഞ്ചിച്ചാലതുമതിലുണ്ടാവും.
കണ്ടങ്ങളിലുഴവെന്നതുകൂടാ-
തുണ്ടാമനവധിനെല്ലതുകാലം.
കണ്ടങ്ങളിലുളവാം വിളവളവേ
കണ്ടവരില്ല കൃഷിക്കാരന്മാർ.
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോ-
രെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്രവിശേഷം
വിജയസമർത്ഥന്മാരവരെല്ലാം.
നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമന്നില്ലേതും.
നേരല്ലാത്തൊരു സംസാരങ്ങളി-
ലാഹംഭങ്ങളുമില്ലക്കാലം.