51. ഹീനരെന്നോതി സമസൃഷ്ടിയിൽ
മാനസഖേദമുളവാക്കാത്തോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!

52. ഇപ്പറഞ്ഞുള്ള പെരുമ്പറയൻ
മുപ്പുരവൈരിയാണെന്നറിഞ്ഞു
തല്പദം വന്ദിച്ചു ശങ്കരാചാര്യരും-
മാപ്പപേക്ഷിച്ചല്ലൊ യോഗപ്പെണ്ണെ!- ലോക
മൂപ്പരോടന്നേരം ജ്ഞാനപ്പെണ്ണെ!

53. തണ്ടലർസായകവൈരിയുമായ്
കണ്ടതുനാൾമുതൽസ്വാമിപാദം
തീണ്ടലജ്ഞാനമെന്നോതീട്ടുമാളുകൾ
ഉണ്ടൊനിറുത്തുന്നു യോഗപ്പെണ്ണെ!- എന്തു
കുണ്ടാമണ്ടിയിതു ജ്ഞാനപ്പെണ്ണെ!

54. മല്ലായുധാരിക്കുമാചാര്യർക്കും
സല്ലാപമുണ്ടായ വാസ്തവത്തെ
എല്ലരും കാണുവാനാചാര്യ സ്വാമികൾ
ചൊല്ലിയതാണിതു യോഗപ്പെണ്ണെ!- എന്റെ
ചൊല്ലാണെന്നോർക്കല്ലെ ജ്ഞാനപ്പെണ്ണെ!

 

55. മാന്യന്മാരായ മഹാത്മാക്കളെ !
ഉന്നതസ്ഥാനത്തിരിക്കുന്നോരെ !
എന്നുടെ താഴ്മയായുള്ളൊരപേക്ഷയും
മൊന്നു കേട്ടീടണം യോഗപ്പെണ്ണെ!- എന്നിൽ
നന്ദി കാട്ടീടണം ജ്ഞാനപ്പെണ്ണെ!