66. മലയാള രാജ്യത്തിലല്ലാതെ
ഉലകിങ്കലെങ്ങുമീത്തീണ്ടലില്ല
തലയാളികളായ ഹിന്തുമഹാജനം
നിലപ്പിക്കണമിതു യോഗപ്പെണ്ണെ!- ധർമ്മം
തലപൊക്കട്ടെ വേഗം ജ്ഞാനപ്പെണ്ണെ!

 

67. ഈറനുടുത്ത തണുപ്പുമൂലം
ഈറ പിടിച്ചു നിലം തൊടാതെ
മാറടാ പോടാ എന്നോതി മഹാജനം
ചീറുന്നു നിത്യവും യോഗപ്പെണ്ണേ!- ബോധം
മാറുന്നു ചിത്തത്തിൽ ജ്ഞാനപ്പെണ്ണെ!

68. വഴിക്കുളം തീണ്ടിയെന്നോതി മന്ദം
വഴക്കടിക്കുന്നു ചില ജനങ്ങൾ
കിഴിപ്പണം വാങ്ങിച്ചു പുണ്യാഹം ചെയ്യിച്ചു
കിഴിക്കുന്നുസാധുവെ യോഗപ്പെണ്ണെ!- ഏറ്റം
പഴിക്കുന്നഹോ കഷ്ടം ജ്ഞാനപ്പെണ്ണെ!

69. ചണ്ഡാളന്മാരെപ്പുലയരെയും
കണ്ണാലെ കണ്ടാൽകുളി കഴിയും
ഉണ്ണാനുറക്കമില്ല, തരമുണ്ടെങ്കിലൊന്നു
പുണ്യാഹവും ചെയ്യും യോഗപ്പെണ്ണെ!- എന്തു
പുണ്യമതുകൊണ്ടു ജ്ഞാനപ്പെണ്ണെ!

70. ശങ്കരക്ഷേത്രേ ഗമിക്കുംനേരം
സങ്കരജാതിയെ ക്കണ്ണിൽ കണ്ടാൽ
കിങ്കരന്മാരെക്കൊണ്ടാട്ടിയോടിക്കുന്നു
സങ്കടം ചേർക്കുന്നു യോഗപ്പെണ്ണെ!- എന്തു
പങ്കപ്പാടാണിത് ജ്ഞാനപ്പെണ്ണെ!