81. കാര്യക്കാരാണെന്നറിഞ്ഞു തീയ്യൻ
കാര്യങ്ങളൊക്കെയും ബോധിപ്പിച്ചു
ധൈര്യം നടിക്കാതെ മാറിപ്പോടായെന്നു
കാര്യക്കാരും ചൊല്ലി യോഗപ്പെണ്ണെ!- ശേഷം
കാര്യം കഥിക്കേണൊ ജ്ഞാനപ്പെണ്ണെ!

82. കൂരിരുട്ടും കണ്ടെടവഴിയും
കാരിയക്കാരരും പണ്ടാരവും
പാരമടുത്തപ്പോൾ മദ്ധ്യസ്ഥതൻ തീയ്യൻ
പാരതിൽ മോഹിച്ചു യോഗപ്പെണ്ണെ!- ചത്തു
നേരം വെളുത്തപ്പോൾ; ജ്ഞാനപ്പെണ്ണെ!

83. കൊമ്പൻമദിക്കുന്നൊരു തലയ്ക്കൽ
നമ്പൂരിയുണ്ടു മറുതലയ്ക്കൽ
അമ്പോടതുനേരം മദ്ധ്യസ്ഥിതൻ തീയ്യൻ
കൊമ്പനെക്കൂപ്പുന്നു യോഗപ്പെണ്ണെ!- എന്തു
കമ്പമാണജ്ഞാനം ജ്ഞാനപ്പെണ്ണെ!

84. ക്ഷോണീസുരനു മൊരു നായരും
തോണിയിലേറി ത്തുഴയുന്നേരം
വീണൊരുകാറ്റും മഴയുമുടൻ വള്ളം
താണു സലിലത്തിൽ യോഗപ്പെണ്ണെ!- രണ്ടും
കേണു തുടങ്ങിനാർ ജ്ഞാനപ്പെണ്ണെ!

 

85. വെള്ളമണലിൽ പതിഞ്ഞിരുന്നു
വെള്ളം കുടിയായ് രണ്ടുപേരും
പള്ള നിറഞ്ഞപ്പോൾ നമ്പൂരി കൈക്കൊണ്ടു
വെള്ളത്തിൽ ചുറ്റിച്ചു യോഗപ്പെണ്ണേ!- അതി-
നുള്ളർത്ഥം കേൾക്കണ്ടെ ജ്ഞാനപ്പെണ്ണേ!