96. അയ്യരെന്നുള്ള പെരുമ്പറയൻ
തീയ്യരെപ്പേടിച്ചു പണ്ടൊരിക്കൽ
മയ്യയിൽ പോയി തിരിച്ചുവന്നന്നേര-
മയ്യാവുമാപ്പിള യോഗപ്പെണ്ണെ!- തെല്ലും
വയ്യാ ചിരിക്കുവാൻ ജ്ഞാനപ്പെണ്ണേ!

 

97. വാക്കൈ പൊത്തിക്കൊണ്ടു”തമ്പ്രാക്കളേ!
കാക്കണേ”യെന്നു പറയുന്നവർ
വെക്കം വരാപ്പുഴച്ചെന്നു വരുന്നേരം
നിക്കക്കള്ളി കിട്ടി യോഗപ്പെണ്ണേ!- അപ്പോ-
ളൊക്കെ “മേനോക്കച്ചൻ” ജ്ഞാനപ്പെണ്ണേ!

98. അന്തണന്മാർ നിജ ഭക്തരാകും
ഹിന്തു ജനങ്ങളെയാട്ടിയോട്ടി
വെന്തീഞ്ഞ ചാർത്തിച്ചു ചാരെ വിളിക്കുന്ന-
തെന്തൊരു സാഹസം യോഗപ്പെണ്ണേ!- ഉള്ളു-
വെന്തുപോകുന്നല്ലൊ ജ്ഞാനപ്പെണ്ണേ!

99. ഉത്തമ ഹിന്തു മത മതില-
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!

100. ഉത്തമാംഗംകൊണ്ടപരാംഗം
കൊത്തിച്ചളുക്കിക്കളഞ്ഞെന്നാൽ
അത്തലുണ്ടാകുമക്കേകിയെക്കാണുന്ന
മർത്ത്യർചിരിച്ചിടും യോഗപ്പെണ്ണേ!-ഇതു്-
ഹൃത്തിൽ വച്ചീടുക ജ്ഞാനപ്പെണ്ണേ!