106. മുക്കണ്ണദേവൻ മധുരയിങ്കൽ
മിക്കതും ലീലയായ് വാണകാലം
മുക്കുവത്തിയ്ക്കു പുടവ മുറിച്ചിട്ടു
മാർക്കത്തിലാക്കിയോ, യോഗപ്പെണ്ണേ !- ജാതി
നീക്കി നിർത്തിയോ? ജ്ഞാനപ്പെണ്ണേ!

107. കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസ മാമുനിയെ?
നാളീകനേത്രയെ ശന്തനു രാജാവും
വേളികഴിച്ചില്ലെ യോഗപ്പെണ്ണേ !- അത്ര
കോളാക്കിയോ തീണ്ടൽ? ജ്ഞാനപ്പെണ്ണേ!

108. ആ വധൂമാണിക്യം കാളിയമ്മ
ശ്രീവസുരാജസുതയെന്നാലും
ധീവരന്മാരുടെ ചോറുതിന്നല്ലയോ
യൌവനമായതു?യോഗപ്പെണ്ണേ !- എത്ര
ചൊവ്വുള്ള നാളതു ജ്ഞാനപ്പെണ്ണേ!

 

109. കുറത്തിയെ വേട്ടില്ലേ സുബ്രഹ്മണ്യൻ
കുറവെന്താണതുകൊണ്ടു ചൊല്ലീടുവിൻ,
നിറഞ്ഞ പരാശക്തി തന്നംശഭൂതങ്ങൾ
കുറവനും വിപ്രനും യോഗപ്പെണ്ണേ !- ആർക്കും
കുറവില്ലെന്നറിയേണം ജ്ഞാനപ്പെണ്ണേ!

110. ഒട്ടു പേരുണ്ടല്ലോ പഞ്ചഭൂത-
ക്കെട്ടിടമൊക്കെയശുദ്ധമാക്കാൻ;
തൊട്ടുകൂടാ മഹാ പാപികളാണവർ
ആട്ടിയകറ്റുക യോഗപ്പെണ്ണേ !- ഗുണം
കിട്ടുമെന്നാലുടൻ ജ്ഞാനപ്പെണ്ണേ!