121. ഭൂവരൻനമ്പൂരി നായന്മാരും
ധീവരൻ തീയ്യന്മാരാ ശാരികൾ
ഈവിധമേറെ വകുപ്പുകളായപ്പോൾ
ഭാവഭേദംമൂത്തു യോഗപ്പെണ്ണെ -വേഗം
ദൈവകോപംവന്നു ജ്ഞാനപ്പെണ്ണെ

122. ജാതിഭേദത്താ ലനൈകമത്യ-
പ്പാതിരാക്കൂരിൽ മലയാളം
പാതിയിലേറെ മറഞ്ഞുവരുന്നെന്ന
ഖ്യാതിയും വർദ്ധിച്ചു യോഗപ്പെണ്ണെ-അതു
ഭീതിക്കെടയാക്കി ജ്ഞാനപ്പെണ്ണെ

123. ഹിന്തുലോകങ്ങൾക്കു തമ്മിൽതമ്മിൽ
ആന്തരസ്നേഹമില്ലെന്നവൃത്തം
ഹന്ത! ധരിച്ചുപലെവഴിക്കും പരി-
പന്ഥികൾ വന്നെത്തി യോഗപ്പെണ്ണെ കൂടെ
ലന്തയും വന്നല്ലോ ജ്ഞാനപ്പെണ്ണെ

124. അപ്പോ! പലപലജാതികളാ-
യ്ക്കേൾപ്പൊരുംകേളിയും തീർന്നമൂലം
ഇപ്പാരടക്കുവാൻ നാനാദിക്കിൽനിന്നും
മാപ്പിളമാർ വന്നു യോഗപ്പെണ്ണെ-കൂടെ-
ടിപ്പുവും വന്നല്ലോ ജ്ഞാനപ്പെണ്ണേ

125. അക്കാലം ഹിന്തുക്കൾ തീണ്ടലിന്റെ
തൃക്കാലും നമ്പിയിരിക്കുകയാൽ
തോക്കായുധമാക്കി നാടടക്കാൻ ചില
“കോക്കായികൾ” വന്നു യോഗപ്പെണ്ണെ വേഗം
മക്കാളിയുമെത്തി ജ്ഞാനപ്പെണ്ണെ