16. മലമൂത്രമുള്ളതുകൊണ്ടു ദൂരേ
വിലക്കി നിർത്താം ചില ജനത്തെ;
മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്‌ഭൂമീ-
വലയത്തിലില്ലല്ലോ യോഗപ്പെണ്ണെ!- പിന്നെ
ഫലമുണ്ടോ തീണ്ടലാൽ ജ്ഞാനപ്പെണ്ണെ!

17. തെളിയാത്ത വസ്ത്രമുടുത്തു ഗാത്രേ
ചളിയുള്ളവരെയകറ്റും പോലെ
കുളിയും കുറിയുമെഴുന്ന ജനത്തെയും
വിളി കാണിച്ചീടല്ലേ യോഗപ്പെണ്ണെ!- എത്ര
പൊളിയാണീയജ്ഞാനം ജ്ഞാനപ്പെണ്ണെ!

18. ഭൂതതൻ മാത്രകൾ കൊണ്ടു തന്നെ
ജാതങ്ങളാകും ശരീരങ്ങളിൽ
ഏതിനെയാട്ടണം ഏതാട്ടു കൊള്ളണം
ചേതസ്സിലോർക്കുക യോഗപ്പെണ്ണെ!- എന്നാൽ
വാതുകളില്ലല്ലോ ജ്ഞാനപ്പെണ്ണെ!

 

19. സ്വർണ്ണത്തകിടൊന്നുലയിലൂതി
ഖണ്ഡിച്ചു ഖണ്ഡ ശതങ്ങളാക്കി
വർണ്ണങ്ങൾ ചോദിക്കും പോലെ; മനുജാത-
വർണ്ണങ്ങളൊക്കെയും യോഗപ്പെണ്ണ!- ഭേദം
വർണ്ണിക്കുമജ്ഞന്മാർ ജ്ഞാനപ്പെണ്ണെ!

20. ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാർക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളൂ യോഗപ്പെണ്ണെ!- ബ്രഹ്മ-
ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാനപ്പെണ്ണെ!