21. ബ്രാഹ്മണൻ ദേഹമാണെന്നാകുമ്പോൾ
അമ്മാനവനെ സംസ്കരിച്ചാൽ
ബ്രഹ്മഹത്യാപാപം ചേരേണമെന്നിപ്പോൾ
സമ്മതിച്ചീടെടോ യോഗപ്പെണ്ണെ!- ഇതു
വന്മായമല്ലയോ ജ്ഞാനപ്പെണ്ണെ!

22. ഉടലാണു ബ്രാഹ്മണനെന്നു വന്നാൽ
ചുടലയിൽ വയ്ക്കുമ്പോൾ പാപികളാം;
ഉടലല്ലാ ബ്രാഹ്മണനാത്മാവാണെങ്കിലോ
എടയില്ലാ തീണ്ടുവാൻ യോഗപ്പെണ്ണെ!- ശുദ്ധ-
മടയത്തം ചൊല്ലാതെ ജ്ഞാനപ്പെണ്ണെ!

23. ചൈതന്യത്തിങ്കൽ നിന്നുണ്ടാകും
ചൈതന്യങ്ങൾക്കുണ്ടോ തീണ്ടലുള്ളൂ?
നൈതൽ സത്യം തീണ്ടലാകുന്നോരജ്ഞാനം
പെയ്തല്ലോ നാടൊക്കെ യോഗപ്പെണ്ണെ – എന്തു
കൈതവമാണിതു ജ്ഞാനപ്പെണ്ണെ!

24. സുജനമായുള്ള നിഷാദൻ പോലും
യജമാനനാണവൻ ബ്രാഹ്മണന്നും
യതിയാം പറയനെ യാഗം കഴിപ്പിപ്പാൻ
ശ്രുതിയിൽ പറയുന്നു യോഗപ്പെണ്ണെ!- സ്വന്തം
കൃതിയല്ലിച്ചൊൽ‌വതു ജ്ഞാനപ്പെണ്ണെ!

 

25. ആക്ഷേപിച്ചാട്ടല്ലേ മറ്റൊരാളെ
സാക്ഷിയല്ലോ ദൈവം സർവത്തിന്നും
സൂക്ഷിച്ചു ശക്തിയാണെല്ലാറ്റിലുമെന്ന
ലക്ഷ്യത്തെപ്പാരടി യോഗപ്പെണ്ണെ!- തവ
മോക്ഷവും സിദ്ധിക്കും ജ്ഞാനപ്പെണ്ണെ!