26. അന്നമയത്തിൽ നിന്നന്നമയം
വന്നിതു, ചൈതന്യാൽ ചൈതന്യം
എന്നകതാരിലുറച്ചു നീയജ്ഞാന-
ക്കന്നിനെയോടിക്ക യോഗപ്പെണ്ണെ!- അപ്പോൾ
വന്നുകൂടും ഗുണം ജ്ഞാനപ്പെണ്ണെ!

27. ആകാശവാടാവിളക്കു സൂര്യൻ
പാകാരി ലോകനദീജലത്തിൽ,
ഹാ! കാശിഗംഗയിൽ, അല്പസരസ്സിലും
സ്വാകാരം കാട്ടുന്ന യോഗപ്പെണ്ണെ!- ഭേദ-
മേകാതിരിക്കുന്നു ജ്ഞാനപ്പെണ്ണെ!

28. ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്റെ
കാസാരത്തിങ്കലുമൊന്നുപോലെ
വാസരനായകബിംബമനുവേലം
ഭാസുരമാകുന്നു യോഗപ്പെണ്ണെ!- ഭേദ
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!

29. പൊൻ‌കുടത്തണ്ണിയിലപ്രകാരം
മൺ‌കുടവാരിയുദരത്തിലും
പങ്കജബാന്ധവ ബിംബമുദിക്കുന്നു
തിങ്കളും കാണുന്നു യോഗപ്പെണ്ണെ!- ഭേദ-
മങ്കുരിക്കുന്നില്ല ജ്ഞാനപ്പെണ്ണെ!

30. ആവിധമല്ലോ പരമാത്മാ
ആവിർഭവിക്കുന്നു ദേഹങ്ങളിൽ,
ആ വിലാസങ്ങൾക്കു തീണ്ടിക്കുളിയില്ല
ആവിലമില്ലല്ലോ യോഗപ്പെണ്ണെ!- ഭേദ
ഭാവനതള്ളെടീ ജ്ഞാനപ്പെണ്ണെ!