പുസ്‌തകപദ്ധതി

ണ്ടുള്ള പണ്‌ഡിതശ്രേഷ്‌ഠർ-പരലോകം ഗമിക്കിലും
പുസ്‌തകാകൃതി പൂണ്ടിന്നും-ഭൂഷിപ്പിക്കുന്നു ഭൂതലം.

കാലം കബളമാക്കീട്ടും-കനിഞ്ഞു രഘുവീരനെ
വാല്‌മീകിയിന്നും വാഴിപ്പൂ-മഹാരാജാധിരാജനായ്.

ഒരൊറ്റയുപകർത്താവാ-രൂഴിക്കെന്നുരചെയ്യുവാൻ
ലേശവും സംശയം വേണ്ട;-ലിപികണ്ടുപിടിച്ചവൻ.

വെളുത്ത കടലാസോടു-കറുത്ത മഷി ചേരവേ
പാരിടത്തിന്നു വന്നല്ലോ-ഭാഗധേയം നമസ്‌തവും.

മരങ്ങളഞ്ചുതാൻ നില്‌പൂ-വാനിൽക്കാമിതമേകുവാൻ;
സംഖ്യയറ്റൂഴിമേൽക്കാണ്മൂ-സൽഗ്രന്ഥാമരശാഖകൾ.

മറയ്‌പീല പയോദങ്ങൾ;-വായ്‌ക്കൊൾവീല വിധുന്തദൻ;

ഇജ്ജ്യോതിസ്സുകളാകല്പം-വിദ്യോതിക്കുന്നു രാപ്പകൽ

പേർത്തും ശൃങ്ഗാരചാരുത്വം-ബീഭത്സത്തിന്നുമേകുവാൻ
കല്യരീ രസസിദ്ധന്മാർ,-കൈപ്പും മധുരമാക്കുവാൻ

ഗ്രന്ഥശാലയ്ക്കകത്തൊന്നു-കേറിയോൽ വാഴ്കയായി നാം,
ആനന്ത്യത്തിൻ മടിത്തട്ടി-ലാനന്ദത്തിൻ തലോടലിൽ

നമ്മൾതൻ ഹൃദയം വിട്ടു-നാമങ്ങെത്തുകിലോടിടും
ഷഡ്വർഗ്ഗസുതരോടൊത്തു-തന്ദ്രീജാഡ്യവധൂധവർ

ഖലനജ്ഞൻ തുടങ്ങീട്ടു-കാണ്മു ലോകത്തിലൊട്ടുപേർ
വരിഷ്ഠഗുണർമാത്രം താൻ-വായ്പൂ പുസ്തകശാലയിൽ

കാലത്തിൻ കൈമുറം പാറ്റി-ക്കളഞ്ഞു പതിരൊക്കെയും
തന്നിരിക്കുന്നു നമ്മൾക്കീ-ദ്ധാന്യം സർവാങ്ഗപോഷകം

ഓടിച്ചുമാത്രം വായിച്ചാ-ലുള്ളിൽത്തങ്ങില്ലൊരെണ്ണവും,
എന്നും പിഴുതുനട്ടീടി-ലേതു വള്ളി തഴച്ചിടും?

ഗ്രന്ഥറ്റല്ലജമോരോന്നും-ക്ലേശിച്ചു വശമാക്കണം
കണ്ടീല കടലിൻ താഴ്ച-ഹനുമാൻ; കണ്ടു മന്ദരം

പൂഴിയിൽച്ചിതറും കാശാൽ-പുസ്തകം വാങ്ങിനോക്കിയാൽ
കലാശാല നമുകൊന്നു-കൈക്കലാമവിളംബിതം

ഒരൊറ്റപ്പുസ്തകം കൈയി-ലോമനപ്പതിനുള്ളവൻ
ഏതു സാമ്രാട്ടിനെക്കാളു-മെന്നാളും ഭാഗ്യമർന്നവൻ

വിജ്ഞരാവാനുപാദ്ധ്യായർ, -വിനോദിപ്പാൻ സുഹൃത്തുക്കൾ;
അന്തഃകരണബന്ധുക്കളാ-ത്മാർത്ഥാവേദനപ്രിയർ

വിളിച്ചാൽപ്പാട്ടില്വന്നീടും:-വേണ്ടെന്നാൽ ദൂരെനിന്നിടും
ചോദ്യത്തിനുത്തരം മാത്രം-ചൊല്ലും സൂനൃതരീതിയിൽ (യുഗ്മകം)

വിശങ്കമിവർ നൽകുന്ന വിമാനങ്ങളിലേറിയാൽ
പായാം യഥേച്ഛം നമ്മൾക്കു-പതിന്നാലുലകത്തിലും

തെല്ലൊന്നു വേഴ്ചയായാലി-ദ്ദിവ്യമങ്ഗളവിഗ്രഹർ
സ്മൃതിസത്മത്തിൽ വാഴുന്നു-സിദ്ധി രാപ്പകലേകുവാൻ

ഇവരെസ്സേവ ചെയ്യാം നാ, -മിവർതൻ വാക്കു കേട്ടിടാം
ഇവർ കാട്ടും വഴിക്കെത്താ-മീശസന്നിധിയിൽക്രമാൽ