രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1933)

 

 

പ്രേമസംഗീതം

ഒരൊറ്റമതമുണ്ടു -ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ

പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം

ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം

പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു.

അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം; ലോകത്തി–ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം

.മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്

,മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്.

II

പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പു സാർത്ഥകമായ്;

ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്കൂ.

പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും

ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?

പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും;

പരൻപുമാനും പ്രകൃതിസഹായൻപ്രപഞ്ചഘടനത്തിൽ

.പേർത്തും തമ്മിൽ പൃഥ്‌വ്യപേ്തജോവായ്വാകാശങ്ങൾ

പിണയ്പുമേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ

വരിഞ്ഞു നില്പൊരു സു-മമളിയെത്തൻ വിശിഷ്ടഗന്ധത്താൽ

വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പുസവിധത്തിൽ

മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ

മലർന്ന പൂവിനു വണ്ടും വേണം മന്നിതു വിണ്ണാവാൻ

പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം

പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾചൂടാൻമലരും ഘനമായ്ത്തോന്നിനദോഹദകാലത്തിൽ

ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാ, വുടപ്പിറന്നോർ ബാന്ധവരിഷ്ടന്മാർ
പ്രേയസി, മക്കൾ, ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്