എടോ കിടാവേ! ശരി നീ കൊതിപ്പ–
തേണാങ്കബിംബം കരതാരിലാവാൻ.
ആയാലുമാകായ്‌കിലുമെന്തു? നിന്നി–
ലറ്റംവരയ്‌ക്കക്കൊതി നിന്നിടട്ടേ.

പരസ്വമാകേണ്ടതുമായതും നീ
പാടില്ല കാമിപ്പതു, പാപമാകാം;
ആർക്കുള്ള വിത്തം ശശി? ആരവങ്ക–
ലത്യാശയാർന്നാലപരാധിയാവോൻ?

സൽകർമ്മനിശ്രേണി ചമച്ചതിങ്കൽ
“ഛാന്ദോഗ്യർ” കാണിച്ച വഴിക്കുകേറി
ചന്ദ്രങ്കലെത്താമൊരുനാൾ ശശിക്കെൻ
തങ്കത്തിനൊറ്റശ്ശതകം കഴിഞ്ഞാൽ.

അല്ലെങ്കിൽ വൈജ്‌ഞാനികശാസ്ര്‌തമേകു–
മാകാശയാനം വഴി പാഞ്ഞു വത്സൻ
സജീവനായ്ച്ചന്ദ്രനു കൈകൊടുക്കാം
ശക്രൻ പകച്ചക്ഷതി കണ്ടു നിൽക്കെ

അതല്ലയെന്നാലവദാതമാകു–
മാചാരമാർന്നെന്നരിമക്കിശോരൻ
പ്രശസ്‌തനാകെ, പ്രകടീഭവിക്കാം
പാരിന്നു വേറിട്ടൊരു പാർവണേന്ദു.

അന്നന്നു ലോകത്തിനു വാച്ച താപ–
മന്നന്നു പോക്കുന്ന കരങ്ങളേന്തി
ഉദിച്ചിടാമുണ്ണിയിലൂഴിമാതി–
ന്നുൾപ്പൂ കുളിർപ്പിപ്പതിനുത്സുകത്വം.

വൈരം തമസ്സൊന്നൊടിയന്നു, വക്‌ത്രം
മന്ദസ്‌മിതംകൊണ്ടു മനോജ്‌ഞമാക്കി;
ചരിച്ചിടാമോമന സൽപഥത്തിൽ
സമ്പൂർണ്ണസൗഖ്യം സകലർക്കുമേകി.