പ്രിയേ! നിനക്കുണ്ണികളെപ്പുലർത്താൻ പിതാമഹൻ നല്കിന ബാഹുവല്ലി മകന്റെയീ മാന്തളിർ മേനിയിങ്കൽ വജ്രായുധം പോലെ പതിച്ചിടാമോ?

ചിന്തിച്ചു നോക്കൂ! ദയിതേ നമുക്കു തിങ്കൾക്കിടാവിച്ചെറുപൈതലല്ലീ? ഇത്തിങ്കൾ നേടാൻ കൊതിപൂണ്ട നമ്മെ– യീശൻ ഹനിപ്പാൻ തുനിയാത്തതെന്തേ?

സത്താകുമാശക്കു ഫലത്തെ നല്കും സർവേശ്വരങ്കൽ സഖി ! വിശ്വസിക്കൂ! തങ്കക്കുടത്തെസ്സകലേന്ദുഭക്തി– സമ്പന്നനാക്കൂ! ചരിതാർഥനാക്കൂ! ”

ആനന്ദബാഷ്പപ്പുതുമുത്തുമാല– യണിഞ്ഞ പോർകൊങ്കകളോടൂകൂടി മണാളനോതും മൊഴി മങ്ക കേട്ടാൾ , മാറത്തണച്ചാൾ, മകനെപ്പുണർന്നാൾ.

നീവെന്നുകുഞ്ഞേ! നിലവിട്ടൊതുങ്ങി നിന്നമ്മ” യെന്നമ്മടവാരുരയ്ക്കെ “വെൽവാൻ ശരിക്കാരെയു” മെന്നു ചൊൽവൂ വെൺമുത്തൊളിപ്പുഞ്ചിരി തൂകി വത്സൻ .

“അതേ! ജയിക്കായ് വരുമെൻ കിടാവി– ന്നശേഷലോകത്തെയു” മെന്നു ചൊല്ലി. കുനിഞ്ഞു ചുംബിപ്പു – യുവാവവന്റെ കുഞ്ഞിക്കവിൾത്തട്ടുകൾ നൂറുവട്ടം.

“തഥാസ്തു”വെന്നായ് വിവിധാഗമങ്ങൾ സമാശ്രയിക്കും ദ്വിജരോതിടുന്നു; ചന്ദ്രൻ നഭസ്സിങ്കലതൊക്കെ നോക്കി– സ്സാകൂതമന്ദസ്മിതമാർന്നിടുന്നു.