ഭാവി

ഭാവിയെപ്പരീക്ഷിപ്പാൻ ദീപത്തിൻപുരോഭൂവിൽ
ദൈവജ്ഞൻപരൽവാരി വെച്ചെന്തോ ഗണിക്കുന്നു.
ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ
മേവിടുന്നതെന്നോർത്തു നോക്കുന്നു കൺ ചിമ്മാതെ.
അങ്ങെഴും പരൽക്കൂട്ടം “ഞങ്ങളോ നക്ഷത്രങ്ങ-
ളങ്ങേക്കൈക്കൊതുങ്ങുവാൻ?” എന്നോർത്തു ചിരിക്കുന്നു.
കൂറുന്നു തൽസംഘർഷം “ആമെങ്കിലെണ്ണു ചെന്നു
താരകപ്പരൽവാനാം നീലക്കല്പലകയിൽ!”
ഗൗളിതൻ വാക്കുംകേൾപ്പൂ: “ഹൃത്തിങ്കൽത്തീവച്ചൂതി
നാളത്തെപ്പഴത്തെ നാമിപ്പൊഴേ പുകയ്ക്കേണ്ട.
ജാതകം കുറിച്ചിട്ടുണ്ടീശനൊന്നെല്ലാപേർക്കും-
“ജാതന്നു തിട്ടം മൃത്യു:” വേണ്ടതെന്തതിന്മീതെ?
നന്മയ്ക്കിക്ഷണംതന്നെ മർത്ത്യന്നുലഗ്നം; വേള
തിന്മയ്ക്കില്ലെന്നാളുമീയസ്ഥിരസ്വല്പായുസ്സിൽ.”