ദിവ്യദർശനം

 

ഴിത്തിമിങ്ഗലത്തീൻ പഴമായ് വീഴ്ത്തി-
യാദിത്യബിംബത്തെയന്നും ദൈവം.
തൻതല പൊന്തിച്ചു നില്പായി കൂരിരു-
ട്ടന്തകനേറിന പോത്തുപോലെ.
മങ്ങിന വെണ്മതിക്കീറിനാൽ പാഴ്നിലാ-
‌വങ്ങിങ്ങൊരല്പാല്പമല്ലുതിർത്തു,
രോഷത്തിൻ മൂർച്ഛയിൽ ദംഷ്ട്രയാൽ താൻതൂകും
ഹാസത്തിന്നങ്കുരമെന്നപോലെ.
മിന്നാമിനുങ്ങുകൾ മുറ്റത്തിൽച്ചാഞ്ചാടി
മിന്നിയും മങ്ങിയും മാറി മാറി,
ജന്മവും മൃത്യുവുമെന്തെന്നു ലോകത്തെ-
ത്തന്മയരീതിയിൽക്കാട്ടിക്കാട്ടി.
വ്യാത്തമാം സുപ്തിതൻവക്ത്രത്തിന്നേതുമി-
ല്ലാൾത്തരമബ്ഭൂതം സർവഭക്ഷം;
പാരിടം നിർജ്ജീവപ്രായമായ് തീർന്നുപോയ്
മാരിയാമായതിൽ ഛായതട്ടി.

II

 

അത്തരമുള്ളോരു രാത്രിയിൽ ഞാനുമെൻ
മെത്തയെ പ്രാപിച്ചേൻ വീതോന്മേഷം;

 

ജാലകമാർഗ്ഗമായ് നോക്കിനേൻ ചുറ്റിലു–
മാലേഖ്യരൂപത്തിൽ വാച്ച ലോകം
കണ്മിഴി ചിമ്മിപ്പോയ് കാറ്റിന്നും; മൂളില
മർമ്മരമുമ്മരനന്മരങ്ങൾ.
ചീവീടും ശബ്ദിച്ചീ,ലോർപ്പോളം ഭീമമി —
ദ്ദൈവികസ്തംഭനസമ്പ്രദായം.
ഇക്കയമാളുവതേതൊരു കാളിയ – –
നിശ്ശാന്തമേതൊരു രൌദ്രദൂതൻ ?
പ്രാകൃതമാകുമീ മൌനവ്രതത്തിന്നു
പാരണയാവതുമേതു ശാപം?

III
ആക്കേൾക്കും ശബ്ദമെന്താസന്നമൃത്യുവി – –
ന്നാക്രന്ദനംപോലെ ദീനദീനം?
ആ മട്ടിൽ താഡിപ്പൂ സാഗരം ഘോരയാം
താമസീദേവിതൻ ജൈത്രഭേരി !
രഞ്ജിപ്പൂ ശബ്ദമൊന്നെന്നരികത്തുമെൻ
നെഞ്ഞിടി മാറ്റൊലിക്കൊണ്ടപോലെ ;
മൽഘടികാരത്തിൻ ഗൌളിച്ചൊല്ലാണതു ;
ടിക് ടിക്കോ , ധിക്ധിക്കോ തിട്ടമില്ല..

IV

ഉറ്റു ഞാൻ വീണ്ടുമതെന്തെന്നു നോക്കവേ
മുറ്റുമെൻ മുന്നിലൊരുത്തമയാൾ
എന്നുൾത്തടംവിട്ടു നില്ക്കയായ്; ഹാ ഹന്ത! ഞാ –
നന്നിൽപ്പു കണ്ടൊ-ന്നു ഞെട്ടിപ്പോയി !
വക്ത്രാബ്ജം താഴ്ത്തിയും ബാഷ്പനീർ വീഴ്ത്തിയും
തപ്തമായ് ദീർഘമായ് നിശ്വസിച്ചും
തൻവലം കൈകൊണ്ടു പൂങ്കവിൾതാങ്ങിയും ,
താമ്രാധരത്തിങ്കൽ പല്ലണച്ചും ,
കൺമുനനഞ്ഞണിക്കൂരമ്പിടയ്ക്കിട –
യ്ക്കെൻ മർമ്മമോരോന്നു നോക്കിയെയ്തും,
ഏതവൾ നഷ്ടയാം വാസരലക്ഷ്മിതൻ‌
പ്രേതത്തിൻ മട്ടിൽ വന്നങ്ങു നില്പോൾ?