വിവർത്തനങ്ങളോടുള്ള മനോഭാവം

വിവർത്തനഗ്രന്ഥങ്ങളോടു കേരളീയർക്കുള്ള മനോഭാവം എന്താണെന്നു ഞാൻ മുൻപു സൂചിപ്പിച്ച ഗ്രന്ഥങ്ങളുടെ അനുഭവത്തിൽ നിന്നും അനുമാനിക്കാം. “കാന്താസമ്മിതയായ യയാ…” എന്നുരുവിട്ടുകൊണ്ട് അന്ധപ്രലപനങ്ങൾ നടത്തുന്ന, സാഹിത്യലോകത്തിലെ യാഥാസ്ഥിതിക വൈതാളികന്മാരുടെയിടയിൽ ഇന്നവയ്ക്കു വലിയ ഗണനീയതയൊന്നും സിദ്ധിച്ചിട്ടില്ലെങ്കിലും, ലോകോത്തരങ്ങളായ ആ വക ഗ്രന്ഥങ്ങളെ ആഹ്ലാദവായ്പോടെ സ്വാഗതം ചെയ്യുന്ന ഒരു സഹൃദയമണ്ഡലം ഇന്നുതന്നെ കേരളത്തിലുണ്ടെന്നും, മുൻപറഞ്ഞ വൈതാളിക സംഘത്തിന്റെ കാലം കഴിഞ്ഞാൽ, പിന്നീടുവരുന്ന ജനപരമ്പര അവയെ കരമുകുളങ്ങളോടെ സ്വീകരിക്കുമെന്നും ഉറപ്പു കരുതാം. പുസ്തകരൂപത്തിൽ ഒന്നും ഇതുവരെ കണ്ടീട്ടില്ലെങ്കിലും മിസ്റ്റർ കെ. പി. ശങ്കരമേനവൻ ഒട്ടേറെ ചെറുകഥകളും ഏകാങ്കനാടകങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. അവയെ പുസ്തകരൂപത്തിൽ അവതരിപ്പിക്കണമെന്നും, വീണ്ടും വിവർത്തനസംരംഭം തുടരണമെന്നും ഞാനദ്ദേഹത്തോടപേക്ഷിക്കുന്നു.

യാഥാസ്ഥിതികന്മാരുടെ മർക്കടമുഷ്ടി

കാളിദാസനും, ഭവഭൂതിയും, മാഘനും മറ്റും എത്രയോ കാലമായി കേരളീയർക്കു പരിചപ്പെട്ടിട്ടുള്ളവരാണു്! അവരുടെ അനേകം കൃതികൾ ഇന്നു മലയാളത്തിലുണ്ടു്. അവർ മഹാരഥന്മാരല്ലെന്നു പ്രജ്ഞയുള്ളവരാരും തന്നെ പറയുമെന്നുതോന്നുന്നില്ല. പക്ഷേ, ലോകത്തിൽ അവർ മാത്രമേ വാടാവിളക്കുകളായി മിന്നുന്നുള്ളുവെന്നും, അവരുടെ കൃതികളോടുകൂടി സാഹിത്യത്തിന്റെ പരിധിയെത്തിയെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആ കനകനക്ഷത്രങ്ങളുടെ മുൻപിൽ മറ്റുള്ളവരെല്ലാം തൈജസകീടങ്ങളാണെന്നു വിചാരിക്കുന്നതു് മൂഢത്വമാണു്. കാളിദാസനോടൊപ്പം ഷേൿസ്പിയറെയും, ഭവഭൂതിയോടൊപ്പം ഹ്യൂഗോവിനെയും, എഴുത്തച്ഛനോടൊപ്പം ഷെല്ലിയെയും, ചെറുശ്ശേരിയോടൊപ്പം സ്ട്രിൻഡ്ബർഗ്ഗിനെയും, തുളസീദാസനോടൊപ്പം മാക്സിംഗോർക്കിയെയും മനസ്സിലാക്കുവാനൗമ് അഭിനന്ദിക്കുവാനുമുള്ള ഹൃദയവിശാലതയും സംസ്കാരസമ്പുഷ്ടിയുമാണു നമുക്കുണ്ടാകേണ്ടത്.

വിശ്വസാഹിത്യം, അനുദിനമല്ല അനുനിമിഷം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും, സമുദ്രത്തിലെ തിരകൾപോലെ ഒന്നിനുപുറകേ ഒന്നായങ്ങനെ മാറിമറിഞ്ഞും കെട്ടുപുണഞ്ഞും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. പാവപ്പെട്ട ‘കാന്ത്സമ്മിതയ’ക്കാരന്റെ വിശ്വാസം അതവന്റെ കാൽച്ചുവട്ടിൽത്തന്നെ അങ്ങനെ നിശ്ചലമായി നിലകൊള്ളുന്നുവെന്നാണ്. അടുത്തകാലത്ത് ഒരു ‘കാന്താസമ്മിതയ’ക്കാരനെ ഞാൻ കണ്ടുമുട്ടി. അയാൾ സാഹിതീദേവിയുടെ വെളിച്ചപ്പാടിനെപ്പോലെ തലമുടിയഴിച്ചിട്ടു കണ്ണുരുട്ടി പല്ലുകടിച്ചുകൊണ്ട് ഗർജ്ജിച്ചു: “ഞാൻ നിങ്ങലുടെ ഈ മിസ്റ്റിസിസത്തെയും, റിയലിസത്തെയും, മറ്റെല്ലാ ‘ഇസ’ത്തെയും വെറുക്കുന്നു” എന്ന്. “എന്താണു സാറേ മിസ്റ്റിസിസം?”-“ഭ്രാന്ത്” എന്നു സമാധാനം. “റിയലിസമോ?”-“തെറിപറച്ചിൽ! പൂരപ്പാട്ട്!” കൊള്ളരുതോ? ഇക്കൂട്ടർ എന്തിനെക്കുറിച്ചെങ്കിലും അഭിപ്രായം പുറപ്പെടുവിക്കുന്നത്, അതിനെക്കുറിച്ചു യാതൊന്നും മനസ്സിലാക്കാതെയാണ്. എന്തോ ഒന്ന് എവിടെയോ കണ്ട്, വോട്ടോറിന്റെ കുഴ്വല്വിളി കേട്ട, ഗ്രാമങ്ങളിലെ മൂരികളെപ്പോലെ വെകിളിപിടിക്കുന്നു. ശരിക്ക് അതാതു കാര്യങ്ങൾ പഠിച്ചതിന്റെ ശേഷമാണ് അഭിപ്രായപ്പെടുന്നതെങ്കിൽ സമാധാനമുണ്ട്!

വിശ്വസാഹിത്യസുധാസ്വാദനത്തിനായി വെമ്പിപ്പായുന്ന സഹൃദയനെ, നമ്മുടെ കാന്താസമ്മിതയക്കാരൻ ഇനിയും പിടിച്ചുനിർത്തി അവരുടെ ആ പഴയ പല്ലവികൊണ്ടു ശ്വാസം മുട്ടിക്കുന്നതു വലിയ കഷ്ടമാണ്.