ഈനോണും പാരീസും.

‘സെബ്രെൻ’ എന്ന ജലദേവന്റെ (river-god) പുത്രിയും ‘ഹെല്ല’നെ കവർന്നുകൊണ്ടുപോകുന്നതിനുമുൻപ് ‘പാരീസി’ന്റെ പത്നിയുമായിരുന്നു ‘ഈനോൺ’. ട്രോജൻ യുദ്ധകാലത്തു ട്രോയിയിലെ രാജാവ് ‘പ്രയാം’ എന്നൊരാളായിരുന്നു. അദ്ദേഹത്തിന് ‘ഹെക്യുബാ’ എന്ന രാജ്ഞിയിലുണ്ടായ രണ്ടാമത്തെ പുത്രനാണ് പാരീസ്. പാരീസിന്റെ ജനനത്തിനുമുൻപ്, താൻ ഒരു തീക്കൊള്ളിയെ പ്രസവിച്ചതായും അതിന്റെ ജ്വാലകൾ നഗരത്തെയാകമാനം ചുട്ടെരിച്ചതായും ഹൈക്യുബാരാജ്ഞി ഒരു സ്വപ്നം കണ്ടു. ആ കുഞ്ഞിന്റെ ജനനം ട്രോയ്നഗരത്തിന് ആപൽക്കരമാണെന്ന് എല്ലാവരും ഭയപ്പെട്ടു. അക്കാരണത്താൽ ജനിച്ച ഉടന്തന്നെ, ഐഡ് എന്ന മലയുടെ മുകളിൽ കൊണ്ടുപോയി കിടത്തിയിട്ടു പോരണമെന്ന നിർദ്ദേശത്തോടെ കുഞ്ഞിനെ ഒരാട്ടിടയന്റെ കൈയിൽ കൊടുത്തയച്ചു. ആ അജപാലൻ നിയോഗാനുസരണം തന്നെ പ്രവർത്തിച്ചുവെങ്കിലും, അഞ്ചാമത്തെ ദിവസം വീൺറ്റും അയാൾ അവിടെച്ചെന്നു നോക്കിയപ്പോൾ, അയാളെ ആശ്ചര്യസ്തബ്ധനാക്കിത്തീർക്കുമാറ്, ആ ഇളംപൈതൽ കൈകാൽ കുടഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട് അവിടെത്തന്നെ കിട്ക്കുന്നതായിട്ടാണ് കണ്ടത്. മാത്രമോ, പാവപ്പെട്ട ആട്ടിടയൻ കിടുകിടുത്തുപോയി-ഒരു പെൺകരടി വന്നു കുഞ്ഞിനു മുലകൊടുക്കുന്നു. കരടി പോയ ഉടന്തന്നെ ആട്ടിടയൻ അടുത്തുചെന്നു കുഞ്ഞിനെ എടുത്തുകൊണ്ട് സ്വഗൃഹത്തിലേക്കു മടങ്ങി. അവൻ സ്വന്തം കുഞ്ഞുങ്ങളോടൊപ്പം ആ പൈതലിനെയും താലോലിച്ചു വളർത്തിക്കൊണ്ടുവന്നു. അവൻ അയാൾ ഇട്ട പേരാണ് ‘പാരീസ്’ എന്ന്. പ്രായമായതോടുകൂടി താൻ പ്രയാമിന്റെ പുത്രനും, രാജകുമാരനുമാണെന്ന് പാരീസിനു മനസ്സിലാവുകയും, അയാൾ കൊട്ടാരത്തിലേക്കു പുറപ്പെടുകയും ചെയ്തു. പിതാവ് പുത്രനെ സ്വീകരിക്കാൻ യാതൊരു വൈമുഖ്യവും പ്രദർശിപ്പിച്ചില്ല. എന്നാൽ അതിനുമുൻപ് മറ്റൊരു അത്ഭുതസംഭവമുണ്ടയി. തന്റെ പുത്രൻ മരിച്ചുപോയിരിക്കുമെന്ന വിശ്വാസത്തിൽ പ്രയാം ‘പ്രേതശുദ്ധി’ സംഭന്ധമായ ചില വിനോദകർമ്മങ്ങൾ നടത്തിക്കൊൺറ്റിരുന്ന അവസരത്തിലാണ് അതു സംഭവിച്ചത്. പാരീസ് കന്നുകാലികളെ മേച്ചുകൊണ്ട് കാട്ടിലിരിക്കുമ്പോൾ ഏതാനും രാജകിങ്കരന്മാർ വന്ന്, അവന്റെ കാളകളിലൊന്നിനെ, ജയിക്കുന്ന ആൾക്കു സമ്മാനം കൊടുക്കാനായി പിടിച്ചുകൊണ്ടുപോയി. പാരീസും അവരുടെ പുറകേ തിരിച്ചു കൊട്ടാരത്തിൽ വന്നു. അവൻ അങ്ങനെ വിനോദകർമ്മങ്ങളിൽ ഭാഗഭാക്കാകുവാനിടയായി. അവൻ തന്റെ സഹോദരന്മാരെയെല്ലാം തോൽപ്പിച്ചു. കോപാക്രാന്തരായിത്തീർന്ന് അവർ അവന നിഗ്രഹിക്കുവാനായി മുൻപോട്ടാഞ്ഞണഞ്ഞു. പെട്ടെന്നു കാസർഡരാദേവി അവരുടെ മുൻപിൽ പ്രത്യങ്ക്സപ്പെടുകയും, അവൻ വെറും കാലിച്ചെറുക്കനല്ല, പ്രയാമിന്റെ പുത്രനായ പാരീസാണേന്നും വിളംബരപ്പെടുത്തുകയും ചെയ്തു. പ്രയാമിനു സന്തോഷമായി. പാരീസ് അനന്തരം ജലദേവനായ സൈബ്രെന്റെ മകൾ ഈനോണിനെ വിവാഹം കഴിച്ചു.

കുറേക്കാലം കഴിഞ്ഞു ഒരു ദിവസം ‘പല്യൂസും’ ‘തെറ്റീസും’ തമ്മിലുള്ള വിവാഹാഘോഷം കെങ്കേമമായി കൊണ്ടാടപ്പെട്ടു. എല്ലാ ദേവന്മാരെയും ദേവിമാരെയും അതിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, കലഹത്തിന്റെ ദേവതയായ ഐറിസ്സിനെ മാത്രം ക്ഷണിച്ചിരുന്നില്ല. അക്കാരണത്താൽ ഐറിസ് കോപാകുലയായിച്ചമഞ്ഞു. അവൾ ക്ഷണിക്കാതെതന്നെ അവിടെ വരികയും ‘ഏറ്റവും സുന്ദരിയായവൾക്ക്’ എന്നു പുറത്തു കൊത്തിയിട്ടുള്ള ഒരു പൊന്നാപ്പിൾപ്പഴം ആരുമറിയാതെ, ദേവിമാർ ഇരിക്കുന്ന മുറിയുടെ കിളിവാതിൽക്കൽ വെച്ചിട്ട്, മിണ്ടാതിറങ്ങിപ്പോവുകയും ചെയ്തു. ആപ്പിൾപ്പഴം ദൃഷ്ടിയിൽപ്പെട്ടതോടുകൂടി, തനിക്കാണു വേണ്ടത്, തനിക്കാണു വേണ്ടതെന്നു വാദിച്ചുകൊണ്ട് ഹേര, അഫ്രോഡെയ്റ്റ്, അതീനെ എന്നീ മൂന്നു ദേവിമാർ കലഹിക്കുവാൻ തുടങ്ങി. ഉടൻതന്നെ ‘സ്യൂസ്’ ഹെർമസ് എന്ന ദേവതയെ അടുത്തു വിളിച്ച് ഐഡിന്റെ മറ്റൊരു ഭാഗമായ ഗാർഗാറസ് മലയിൽ ആടുകളെ മേച്ചുകൊണ്ട് പാരീസ് ഇരിക്കുന്നുണ്ടെന്നും മൂന്നു ദേവിമാരെയും കൂട്ടിക്കൊണ്ട് അയാളുടെ അടുത്ത് ചെന്നാൽ കാര്യത്തിന് എന്തെങ്കിലും ഒരു തീരുമാനമുണ്ടാകുമെന്നും പ്രസ്താവിച്ചു. മാത്രമല്ല, അവരെ പാരീസിന്റെ അടുത്തു കൂട്ടിക്കൊണ്ടുപോകുവാൻ അദ്ദേഹം ഹെർമസ്സിനെ നിയോഗിക്കുകയും ചെയ്തു.

അതനുസരിച്ചു മൂന്നു ദേവിമാരും പാരീസിന്റെ അടുത്തു വന്നു. തനിക്ക് ആപ്പിൾപ്പഴം തരുന്നപക്ഷം താൻ പാരീസിനെ ഏഷ്യയിലെ ചക്രവർത്തിയും, അവധിയില്ലാത്ത സമ്പത്തിന്റെ ഏകാധിപതിയുമാക്കിത്തീർക്കാമെന്ന് ഹേര ശപഥം ചെയ്തു. അതുല്യമായ യശസ്സും, സമരവൈദഗ്ദ്ധ്യവും തന്നനുഗ്രഹിക്കാമെന്നായി, അതീനെ. എന്നാൽ അഫ്രോഡെയ്റ്റാകട്ടെ ലോകത്തിലുള്ളവരിൽ ഏറ്റവും സുന്ദരിയായ കമനിയെ അയാൾക്കു പത്നിയാക്കിക്കൊടുക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. പാരീസ് അതിൽ മയങ്ങിപ്പോയി. ഉടൻതന്നെ അയാൾ ആ പൊന്നാപ്പിൾപ്പഴം ആ ദേവിയുടെ കരതലത്തിൽത്തന്നെ സമർപ്പിച്ചു. ഹേരയും അതീനെയും കോപംകൊണ്ടു വിറച്ച് അവിടെനിന്നും മടങ്ങിപ്പോന്നു. അവരുടെ കോപവഹ്നിയാണത്രേ ഒടുവിൽ ട്രോയിയുടെ നാശത്തിനുതന്നെ കാരണമായത്.

അഫ്രോഡെയ്റ്റിന്റെ സംരക്ഷണത്തിൽ പാരീസ് ഗ്രീസിലേക്കു കപ്പൽ കയറി പുറപ്പെട്ടു. സ്പാർട്ടായിലെ രാജാവായ ‘മെനെലാസ്’ അദ്ദേഹത്തെ സാഘോഷം സ്വീകരിച്ചു കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടു വന്നു. അവിടെയങ്ങനെ താമസിച്ച്, ഒരുദിവസം മെനെലാസിന്റെ പത്നിയും ലോകൈകസുന്ദരിയുമായ ഹെല്ലനെ, സൂത്രത്തിൽ തട്ടിയെടുത്തുകൊണ്ട് പാരീസ് മടങ്ങിപ്പോന്നു. ലോകപ്രസിദ്ധമായ ട്രോജൻയുദ്ധത്തിന്റെ അടിസ്ഥാനം ഈ സൗന്ദര്യറാണിയുടെ അപഹരണമാണ്.

യുദ്ധാവസാനത്തിൽ, ‘ഹെരാക്ലെസ്സി’ന്റെ ഒരുഗ്രബാണത്താൽ, ഫിലോക്റ്റെറ്റസ് പാരീസിനെ മുറിപ്പെടുത്തി വീഴ്ത്തി. വ്രണിതാംഗനായ പാരീസ് ഉടൻതന്നെ, ഏറെനാളായി താൻ നിർദ്ദയം വിട്ടുപിരിഞ്ഞ ഈനോണിന്റെ സമീപത്തേക്കു മടങ്ങിപ്പോന്നു. അവൾക്കു മുറിവുകൾ മാറ്റുന്ന മായാവിദ്യ അറിയാമായിരുന്നു. പക്ഷേ, തന്നോടു ചെയ്ത ഘോരാപരാധം അനുസ്മരിച്ചുണ്ടായ വൈരാഗ്യത്താലോ, പിതാവിന്റെ പ്രതിഷേധപ്രകടനത്താലോ എന്തോ, അവൾ സ്വകാന്തന്റെ നിശിതക്ഷതങ്ങളെ നിർമ്മാർജ്ജനം ചെയ്യാനൊരുമ്പെട്ടില്ല. നിരാശനായ പാരീസ് അനന്തരം ട്രോയിയിലേക്കുതന്നെ മടങ്ങിപ്പോരികയും അവിടെവച്ചു മരിക്കുകയും ചെയ്തു. പെട്ടെന്ന് ഈനോൺ പശ്ചാത്താപത്തിനധീനയായിത്തീർന്നു. അവൾ കഴിയുന്നതും വേഗത്തിൽ മുറിവുകൾ മാറ്റുവാനായി പാരീസിന്റെ പുറകെ പുറപ്പെട്ടു. എന്നാൽ സമയം വൈകിപ്പോയി. അവൾ വന്നപ്പോഴേക്കും പാരീസ് മരിച്ചിരുന്നു. ഈനോണിന് ഇതു സഹിച്ചില്ല. ദുസ്സഹമായ ഹൃദയവേദനയോടെ അവൾ ഉടൻതന്നെ കെട്ടിഞാന്ന് ആത്മഹത്യചെയ്തു.

ഇതാണ് ഹോമറിന്റെ ഗ്രന്ഥത്തിൽ ഉള്ള കഥ.