ശ്രീരാമചന്ദ്രനുടെ പാണിതലേ വിളങ്ങും
ശ്രീരാമണീയഗുണപൂരിതഘോരബാണം
പാരിച്ച പാപമകലത്തു കളഞ്ഞെനിക്കു
പാരാതെ പാവനഗുണം പരമേകിടട്ടേ.        21

കൈനാറിപ്പൂവിനോടും കളതരകനക-
ത്താമരപ്പൂവിനോടും
സാനന്ദം ജാതിയോടും സരസപരിമളോൽ-
ഫുല്ലമാം മുല്ലയോടും

 

നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ
വാഴുമെന്നച്ഛനെച്ചെ-
റ്റൂനംകൂടാതെ ചേർക്കാമതിലൊരു സുമമായ്
ചേർത്തതെന്തോർത്തതില്ലേ?       22

കോട്ടംതീർന്നു ഗുണംതികഞ്ഞ രസികൻ-
കൊച്ചുണ്ണി ഭൂപാലക-
ശ്രേഷ്ഠൻ നല്ലൊരു യോഗ്യനോ കുസുമമീ
മുന്നോട്ടു ചേർന്നീടുവാൻ
കേട്ടാൽ ഭംഗി ചുരുക്കമല്പരസമാ-
ദ്ധാരാളമിത്യാദികൊ-
ണ്ടാട്ടേ നൽപവിഴാഖ്യമല്ലികയതാ-
കട്ടേ പകിട്ടെന്നിയേ.       23

കൊണ്ടൽക്കാർവേണിമാലാമണികളണിമണി-
ക്കൂന്തലിൽച്ചന്തമോടും
കൊണ്ടാടിച്ചേർത്തു പാർത്തും പരിമൃദുപനിനീർ-
പ്പിച്ചകത്തിൻ മഹത്വം
ഉണ്ടോ പാർത്താലെനിക്കിന്നസുലഭതരമാ-
ണെങ്കിലും ഹന്ത! വേണ്ടെ-
ന്നുണ്ടാമോ മെച്ചമാകുന്നതിനു കൊതി നര-
ന്മാർക്കതെല്ലാർക്കുമില്ലേ?       24

തെല്ലേറെക്കീർത്തികേട്ടീടിന കളകവിയാം-
വായ്ക്കരെത്തെല്ലുമുള്ളിൽ
കില്ലേറാതാശു നീതാനഹഹ വടിവിനോ-
ടിമ്പമുള്ളാമ്പലെന്നും
നല്ലോരാച്ചമ്പകപ്പൂമലർവരകവി ഞാ-
നെന്നുമിത്യാദിയാം നിൻ-
ചൊല്ലോരോന്നോർക്കിലത്യദ്ഭുതമിതു ചിലർ കേൾ-
ക്കില്ലയോ കല്യമൗലേ!       25