കല്യന്മാരാം കവിപ്രൗഢകമകുടതടാ-
ശ്ലിഷ്ടുസുസ്പഷ്ടവജ്ര
ക്കല്ലാകുന്നോരു നീതാൻ വലിയൊരു കവിയാ-
ണെങ്കിലും ശങ്കയെന്ന്യേ
ചൊല്ലേറും വായ്ക്കരെക്കാൾ പരിചിലൊരിരുപ-
ത്തഞ്ചുകല്ലിന്നു താഴ-
ത്തല്ലോ നിൽക്കുന്നു ചാടിക്കയറുകിലധുനാ
വീണുടൻ കേണിടും നീ       26

ഒപ്പത്തോടൊപ്പമോരോ കവികളൊടെതിരി-
ട്ടാശു നീ കൊമ്പുകുത്തി-
ശ്ശില്പത്തോടുള്ള മാനം വിരവൊടു വെറുതേ-
വിറ്റുതിന്നാതെകണ്ട്
ഇപ്പോൾ തോഷത്തൊടല്പം രസമൊടു വളരെ-
പ്പൂത്തിടും പൂത്തെലിഞ്ഞി-
പ്പുഷ്പത്തോടൊത്തിരുന്നോ തരമതു വരികിൽ
ക്കേറ്റിടാമേറ്റിടാം ഞാൻ       27

വമ്പേറും വായ്ക്കരെക്ഷ്മാസുരനരിയഭിഷ-
ഗ്വരനാര്യന്റെ കാര്യം
ചെമ്പാണെന്നോർത്തൊരാമ്പൽക്കുസുമമൊടു സമം
ചേർത്തതും ചിത്രമത്രേ
ആമ്പൽപ്പൂവിന്നു സാരസ്യമതൊരുവിധമാ-
ണിന്നതിൻ തന്മയത്വം
ജൃംഭിക്കും നല്ല കൈതപ്പുതുമണിമലരായ്-
വായ്ക്കരെച്ചേർക്കണം നീ       28

ധന്യൻ ചേന്നാസ്സുനമ്പൂതിരിയതിമതിമാൻ
കണ്ടകക്കൈതതൻ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകി-
ത്യാദിയാത്താരിനോർത്താൽ?

 

മാന്യശ്രീമൽ ബുധേന്ദ്രൻ കവിമണി നിഗമ-
ക്കാതലദ്ദേഹമേറ്റം
മിന്നും നൽച്ചമ്പകത്തിൻ നറുമണിമലരായ്
തർക്കമില്ലൊക്കുമല്ലോ       29

ചൊവ്വോടിന്നൊന്നു ചൊല്ലാം പരിമളനവസാ-
രോല്ലസൽച്ചക്കമുല്ല-
പ്പൂവ്വോടൊപ്പിച്ചു നാരായണനടവരനെ-
ച്ചേർത്തതും ചേർച്ചയായോ?
ഗർവ്വോടോരോന്നും ഗർജ്ജിക്കരുതു കരിമുരു-
ക്കെന്നു ചൊല്ലും മരത്തിൽ
പൂവ്വോടൊപ്പിക്കണം സത്തവനുമിതിനുമി-
ല്ലൊട്ടുമേ തിട്ടമത്രേ       30