ഒന്നിപ്പോളോതിടുന്നേനൊരു പരിമളമി-
ല്ലെങ്കിലും കൊന്ന കാന്ത്യാ
പൊന്നായ്പോരാടിടുന്നുണ്ടതു കണിയതിനും
മുഖ്യമാണായതൊന്നും
നിന്നുൾപ്പൂവോർത്തിടാതീ നടുവവസുമതീ-
ദേവനെക്കഷ്ടമെന്തീ-
ക്കൊന്നപ്പൂവാക്കുവാനിന്നവനു ഗുണമതിൽ-
ക്കൂട്ടുവാൻ കോഴതന്നോ?       31

മൂത്തേടത്താരണൻതാൻ പരമലറി മല-
ർക്കൊക്കുമെന്നുൾക്കുരുന്നിൽ-
പ്പാർത്തീടാനും വിശങ്കം പറവതിനുമഹോ
ബന്ധമെന്തന്ധനോ നീ?
ഓർത്തീടിൽ സത്തിനൂനം വളരെ വളരെയു-
ണ്ടായതിന്നായതിന്നാൽ
ചേർത്തീടാൻ വയ്യ ചേരും മലരതു മനതാർ
കക്കുമാച്ചക്കമുല്ല.       32

 

തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാ-
തൂംഗമാലിക്കു ചാർത്താൻ
പുഷ്ട്യാ പൂമാലയാക്കും ചിലർ,ചിലർ നറുനൈ-
തന്നിൽ മൂപ്പിച്ചു കൂട്ടം
ഒട്ടും നിസ്സാരമല്ലീ മലർ കവിശിശുവാം-
മാങ്കുഴിക്കൊക്കുമോ ഹാ
കഷ്ടം ചേരുന്നതോതാം വനമതിൽ വളരും
കൂവതൻ പൂവതത്രേ        33

ഉള്ളിൽ ഭള്ളൊട്ടുമില്ലാതമരുമൊരു ഹരി-
ശ്ചന്ദ്രരാജവു പുത്തൻ
കള്ളിപൂവെന്നു കല്പിച്ചതു ബത ശരിയാ-
യില്ലതിന്നില്ല സാമ്യം
ഉള്ളിൽ പറ്റിലെനിക്കായതു വടിവിലഹോ!
വാസനാഭാവമോർത്താൽ
കള്ളപ്പിട്ടെന്നിയേ ചേർക്കണമഴകൊടു മ-
ന്താരമാം താരൊടേറ്റം.        34

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനു-
ണ്ടേറ്റമാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കറു-
പ്പത്തു കൊച്ചുണ്ണിമേനോൻ
രാജിക്കാൻ നന്നു കച്ചേരിയിലഥ കവനം
പാർക്കുകിൽ കൊങ്ങിണീപ്പു-
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവ-
ന്നില്ല പൂവിന്നുമില്ല        35