വായ്കം വാണീകടാക്ഷം വരഗുണമതിയാം
നിങ്കലുണ്ടെന്നു ഞാനൊ-
ന്നോർക്കുന്നേൻ പൂക്കളോടിക്കവികൾ ചിലരെ നീ
ചേർത്തതിൽ ചീർത്തമോദാൽ

 

പായ്ക്കാടൻ ചേർന്ന പദ്യം തിരുതകൃതിയതി-
ന്നില്ലൊരാക്ഷേപവും നീ
കേൾക്കേണം പദ്യമെന്തെങ്കിലുമിവയിൽ മഹാ-
സത്യമായൊത്തിതല്ലോ.        36

ത്വദാക്ഷേപം ഖണ്ഡിച്ചഹമിതു വിടുന്നേനിതിനുമേൽ
സദാക്ഷേപശ്ലോകം സരസമുളവാമെങ്കിലുടനേ
മുദാ നീ വിട്ടാലും തരമൊടു സമാധാനമതിനു-
ണ്ടിദാനീമുത്സാഹക്കുറവു വെറുതേ തെല്ലുമരുതേ.        37

പിഴയതു പിണയാതേ പദ്യജാലങ്ങൾ പുത്തൻ
മഴയൊടു സമമേറ്റം തൂകിടും തുംഗബുദ്ധേ!
അഴകിലൊരു തലയ്ക്കൽ ജീവനുണ്ടെങ്കിലിപ്പോ-
ളെഴുതുക മറുപത്രം സത്വരം നിസ്ത്രപം നീ.        38

ഉഗ്രൻ വാഴുന്നോരുർവ്വീധരമൊരു കരതാർ-
കൊണ്ടു മേല്പോട്ടെറിഞ്ഞോ-
രുഗ്രാടോപൻ ദശഗ്രീവനെയഥ മഥനം-
ചെയ്തൊരാബ്ബാലിതന്റെ
സുഗ്രീവാസ്ഥാനമത്യുൽക്കടതരമലറി-
ച്ചെന്നു ഖണ്ഡിച്ചു പിന്നെ-
സ്സുഗ്രീവൻതന്നെ വാഴിച്ചൊരു ഹരിശരമെ-
ന്നാർത്തിയെത്തീർത്തിടട്ടെ.       39