‘പുറത്തു നില്ലെ’ ന്നിറക്കിനിർത്തും;
മറുത്തു വന്നാലവൻറെ കണ്ഠം
അറുത്തുകൊൾവാൻ മടിക്കയില്;
ചെറുപ്പകാലത്തു ഞാൻവരുത്തി-
പ്പൊറുപ്പതിന്നും കൊടുത്തു പെട്ടികൾ
തുറപ്പതിന്നും നമുക്കു വെറ്റില
തെറുപ്പതിന്നും തെളിഞ്ഞുനിൽക്കും
ചെറുക്കനും കള്ള് കുടിച്ചു വന്നാൽ
കുറുക്കനെപ്പോലടിച്ചു ദൂരെ-
പ്പറക്കുമാറാകുംപ്രകാരം
മറക്കുവോളം പുറത്തു നാട്ടിൽ
കറുത്തു കീറിപ്പറിച്ച മുണ്ടും
തെറുത്തുകെട്ടി തരംകെടേണം;
തരത്തിലെൻറെ പുരത്തിലിപ്പോൾ
കരുത്തരായിട്ടൊരുത്തരില്ല
സമർത്ഥരെന്നു നടിച്ചു പാരം
തിമിർത്തു നിൽക്കും ജനങ്ങളേക്കൊ-
ണ്ടനർത്ഥമല്ലാതൊരിക്കലില്ല
കിമർത്ഥമേവം പറഞ്ഞിടുന്നു;
പെരുത്ത കാര്യം വരുത്തുവാനി-
ന്നൊരുത്തനേ ഞാനുരത്തു വിട്ടാൽ
അരപ്പണം പോലെനിക്കു കിട്ടാ,
നിരപ്പിലെല്ലാം കരസ്ഥമാക്കും;
കടുത്തൊരിക്കൽ പിടിച്ചുകെട്ടി
കടുത്ത വെയിലിൽ കിടത്തുമപ്പോൾ
അടുത്ത തമ്പിക്കടുത്തവൻ വ-
ന്നടുത്തുടൻ വേർപെടുത്തുകൊള്ളും;
കുറ്റമൊരേടത്തുണ്ടാകുമ്പോൾ
മറ്റവരെസ്സേവിച്ചു പൊറുക്കാം;
ജ്യേഷ്ഠനു തിരുവുള്ളക്കേടെന്നതു
കേട്ടാലനുജൻ രണ്ടോ നാലോ
കാട്ടുന്നേരത്തായാളവനുടെ
പാട്ടിലതായ് വരുമെന്നേ വേണ്ടൂ.
കൂട്ടത്തിൽ പലരുണ്ടാകുന്നതു
കോട്ടം നമ്മുടെ കൂട്ടക്കാർക്ക്,
നാട്ടിലിരിക്കും പരിഷകളേഷണി
കൂട്ടിത്തമ്മിൽ കലഹിപ്പിക്കും;
ചോറു കൊടുക്കും യജമാനനെയൊരു
കൂറില്ലാർക്കും നമ്മുടെ നാട്ടിൽ
ഏറു കൊടുപ്പാൻ തോന്നുമെനിക്കീ-
പ്പോറകൾ കാട്ടും തൊഴിലുകൾ കണ്ടാൽ;
ഈറ വരുമ്പോളിന്നതു ചെയ്യരു-
തെന്നു നമുക്കില്ലെന്നുടെ കർണ്ണാ!
എന്തിനു പലരെശ്ശണ്ഠയിടുന്നു
കുന്തീസുതനുടെ സേവ മുടക്കാ-
നെന്തൊരുപായമിതെന്നല്ലാതൊരു
ചിന്ത നമുക്കിഹ ചിതമില്ലിപ്പോൾ”
“മൂകാസുരനെച്ചൊല്ലിയയച്ചാ-
ലാകാത്തൊരു വഴിയില്ലിഹ ജ്യേഷ്ഠാ!
ഇശ്ശാസന സാധിക്കുമവൻ” ഇതി
ദുശ്ശാസനനും വന്നുര ചെയ്തു.
“എങ്കിൽ ചെന്നു വിളിച്ചു വരുത്തിൻ;’
മൂകൻ വന്നു വണങ്ങി ചൊന്നാൻ;
“മൂകൻ ഞാനിഹ കൽപന കേട്ടാൽ
ആകെച്ചെന്നു ജയിച്ചു വരുന്നേൻ;
നാകം മേദിനി പാതാളവുമിഹ
ലോകം മൂന്നിലുമുള്ള ജനത്തിനു
പാകം വരുവാനുള്ള വിധങ്ങളി-
ലേകം പോലും ഗ്രഹിയാതില്ല.”