“ശകുനി പറഞ്ഞതു കൊള്ളാമൂകാ!
ശകുനം കൊള്ളാമെന്നു നിനച്ചു
പുലരെ കട്ടുകവർന്നാലുടനെ
തല പോമെന്നതു ബോധിച്ചാലും;
നിർജ്ജനമാകിന ഹിമഗിരിവനമതി-
ലർജ്ജുനനുണ്ടു തപം ചെയ്യുന്നു
അവനെച്ചെന്നു വധിച്ചു വരാനുട-
നവകാശം വരുമെങ്കിലിദാനീം
കെൽപൊടു ഝടിതി ഗമിക്ക ഭവാനിഹ
കൽപന ഞാൻ പറയുന്നിതു മൂകാ!”
അതു കേട്ടവനും തൊഴുതറിയിച്ചു:
“അതു ഞാൻ സാധിച്ചിങ്ങു വരുന്നേൻ
ചതി കൂട്ടീടാൻ നമ്മെപ്പോലി
ക്ഷിതിയിലൊരുത്തരുമില്ല നരേന്ദ്രാ!
തടിയൻ കിടിയുടെ വടിവു ധരിച്ചുട-
നടിയൻ ചെന്നിഹ മടികൂടാതെ
കണ്ണുമടച്ചു തപം ചെയ്യുന്നൊരു
പാണ്ഡുകുമാരൻ തൻറെ ശരീരം
വിരവൊടു ചെന്നു പിളർന്നു വരുന്നു-
ണ്ടരനിമിഷം കൊണ്ടസുരവരൻ ഞാൻ,”
ഇത്തരമവനൊടു സമയം ചെയ്തഥ
മത്തനതാകിയ മൂകൻ വലിയൊരു
പന്നിത്തടിയനതായിച്ചെന്നൊരു
കുന്നിൻ മുകളിലൊളിച്ചു വസിച്ചു.