ഇത്തരമരുളിച്ചയ്തു മഹേശൻ
സത്വരമങ്ങൊരു വനചരനായി
തത്ര സുവർണ്ണകവർണ്ണശരീരൻ
തത്ര വിളങ്ങി വിശേഷമനോജ്ഞം;
ജടമുടി നല്ലൊരു തലമുടിയായി
നിടിലത്തിരുമിഴി തിലകമതായി
ഫണിമണി മാലകൾ പീലികളായി
ഫണിപതി വാസുകി കടകമതായി
അസ്ഥികൾ ശംഖാഭരണവുമായി
അത്തൊഴിൽ കണ്ടാലെത്ര മനോജ്ഞം;
കരിത്തോൽ നല്ല കറുത്ത ദുകൂലം
വരിത്തോൽ ഭുജഗം പൊന്നരഞ്ഞാണം
വെണ്മഴു ശൂലം ചാപം ശരവും
വെണ്മയിലവ പുനരങ്ങനെയല്ലോ;
കുന്നിൻ മകളുമതിന്നനുകൂലം
കുന്നിക്കുരുകുലമാലയണിഞ്ഞു
ഒട്ടു കറുത്തൊരു പുടവയുടുത്തു
കൊട്ടയെടുത്തൊരു കോലുമെടുത്തു
ശങ്കരഭാമിനി കൈകളിലങ്ങഥ
ശംഖുംമുടുകുകൾ കൊണ്ടു നിറച്ചു
മെച്ചമിയന്നൊരു കൈവിരൽ പത്തിനു
പിച്ചളമോതിരമിട്ടു വിളങ്ങി;

നടന്നു കാനനതടത്തിലമ്പൊടു
കടന്നു വേട്ടകൾ തുടങ്ങി, നല്ലൊരു
കറുത്ത പട്ടുകളുടുത്തുകൊണ്ടിരു
പുറത്തു തൊങ്ങലു നിരത്തിയൻ പൊടു
ഉരത്ത കാർമുകമെടുത്തു താൻ കണ-
തൊടുത്തു കാനനതടത്തിലെത്തിന
കടുത്ത പന്നികളടുത്ത പോത്തുകൾ
അടക്കമെന്നിയെ നടക്കുമാനകൾ
തുടങ്ങിയിങ്ങനെ മൃഗങ്ങളിൽ വിട-
ത്തുടങ്ങി ലീലകളൊടുങ്ങി കേഴകൾ.