“പാണ്ടൻ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ;
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ;
കാളൻ നായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും
വീട്ടിൽ വരുന്നവരെപ്പലരേക്കടി-
കൂട്ടിയ ചെണ്ടക്കാരനെ ഞാനൊരു
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കൊടുക്കും;
വെള്ളൂ, വാ വായെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ
കള്ളനു തുള്ളി കഞ്ഞികൊടുപ്പാ-
നുള്ളൊരുരുപായം കാണ്മാനില്ല;
കാറ്റും കൊണ്ടവനെപ്പൊഴുമങ്ങനെ
കൂറ്റൻ പോലിറയത്തു കിടക്കും
തിന്മാനല്ലാതൊന്നിനുപോലും
നമ്മുടെ വീട്ടിൽ കാണ്മാനില്ല
വണ്ണൻ വാഴകണക്കെ തടിച്ചൊരു
പൊണ്ണൻ നായുണ്ടെന്നുടെ വീട്ടിൽ
അണ്ണനുമാത്രം ചോറണ്ടവിടവ-
നുണ്ണുമ്പോൾ നല്ലുരുള കൊടുക്കും;
പന്നിയിറച്ചികൾ പണ്ടേ വേണ്ടാ
ദുർന്നിലകൊണ്ടൊരു പൊറുതിയുമില്ലാ;
കുറ്റിച്ചെവിയൻ നായേക്കൊണ്ടൊരു
കുറ്റം പറവാൻ കാണുന്നില്ലാ;
വേട്ടയ്ക്കായി വിളിക്കുന്നേരം
ചേട്ടക്കാരനു ചെവിയും കേളാ
വേട്ടക്കാർക്കു വിളിച്ചു കൊടുത്താൽ
ചേട്ടൻ കേട്ടാൽ കലശലു കൂട്ടും.”