“നമ്മുടെ ബാണം മോഷ്ടിപ്പാനോ
ദുർമ്മതി വന്നു തപം ചെയ്യുന്നു?
അമ്പുകളില്ല നിനക്കെന്നാലതി-
നമ്പുകൾകൊണ്ടു വരുത്തിക്കോ നീ;
അമ്പൊടു നമ്മൊടു യാചിച്ചാൽ പ-
ത്തമ്പതു കണകൾ തരുന്നുണ്ടിഹ ഞാൻ;
കട്ടു കവർന്നാലുടനേ തന്നെ
വെട്ടും തരുമതു സംശയമില്ലാ.
ഭള്ളു നിനച്ചിഹ കണ്ണുമടച്ചൊരു
കള്ളൻ നിന്നു തപം ചെയ്യുന്നു
കൊള്ളാമിതുമിന്നിതു വഴിപോക്കർ-
ക്കുള്ള ധനങ്ങൾ പിടിച്ചുപറിപ്പാൻ;
പകൽ കഴിവോളം കപ്പാനെങ്ങും
കഴിവില്ലാഞ്ഞു തപോധനഭാവം
അർക്കൻ പോയി മറഞ്ഞൊരു സമയേ
തസ്കരണത്തിനു സമയം നോക്കും
ദിക്കുകളൊക്കെ നടന്നു ദിനേശ-
നുദിക്കുംമുമ്പേ വന്നു കുളിക്കും
കണ്ണുമടച്ചു വിചാരിക്കുന്നതു
പൊന്നുള്ളേടം പണമുള്ളേടം
പെണ്ണുള്ളേമതല്ലാതിന്നൊരു
നിനവു നിനക്കില്ലെന്തൊരു കഷ്ടം!
നാണം കൂടാതയ്യോ! നമ്മുടെ
ബാണം കട്ടവനേതിൽ കൂട്ടും?
ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണത്തേക്കാൾ നാണം വലുതേ.”