വ്യാധവചസ്സുകൾ കേട്ടുടനപ്പോൾ
ക്രോധമിയന്നുരചെയ്തു കിരീടി:
“നില്ലെട വേടാ, നിന്നുടെ പല്ലുകൾ
തല്ലിയുതിർപ്പാൻ ഞാൻ മതിയാകും
ഇല്ലൊരു സംശയ” മെന്നു പറഞ്ഞു
വില്ലു വലിച്ചു കുലച്ചു കിരീടി
നല്ലൊരു ബാണമെടുത്തു തൊടുത്തു
മുല്ലശരാരിക്കിട്ടഥ വിട്ടു.
തെല്ലും പഴുതാതവനുടെ നേരെ
ചല്ലുന്നതു കണ്ടംബരചാരികൾ
അല്ലൽ മുഴുത്തു വിരണ്ടു തുടങ്ങി
തെല്ലു കുലുങ്ങീലന്തകവൈരി;

വില്ലിൻ മുനകൊണ്ടവനുടെ ബാണം
തല്ലുയൊടിച്ചു പൊഴിക്കണ കണ്ടു;
അതു കണ്ടപ്പോളതിപരുഷത്തോ-
ടതിലധികം ശരവരിഷഞ്ചെയ്തു
അതിശയമവനുടെ ശരനികരത്താൽ
കതിരവനുടെ കിരണങ്ങൾ മറഞ്ഞു.