ഇത്ഥം തൊഴുതു വണങ്ങിന പാർത്ഥനു
പത്രമതെല്ലാം വേടൻ തന്നുടെ
മസ്തകസീമനി കാണ്മാറായി .
എന്തൊരു വിസ്മയമെന്നു വിചാരി-
ച്ചന്തികസീമനി മേവും വേടനെ
മുഴുവൻ നോക്കിക്കാണുന്നേരം
മഴുവും മാനും പുരിജടമുടിയതി-
ലൊഴുകും സുരനദി തന്നുടെ തിരയിൽ
മുഴുകും ചന്ദ്രക്കലയും തുമ്പയു-
മളികതടേ തിരുമിഴിയുടെ വടിവും
തിരുനാസികയും തൃക്കണ്ണിണയും
തിരുമുഖവും മൃദുമന്ദസ്മിതവും
ഗളരുചിതലവും തിരുമാറിടവും
ഉദരം നാഭീകുഹരം കടിതട-
മതി രമണീയം ഫണികാഞ്ചിഗുണം
കരിചർമ്മാംബരമൂരുദ്വയവും
പരിമൃദുജാനുക ജംഘായുഗവും
തിരുവടി മലരും നഖപംക്തികളും
ഗിരിമകൾ താനും കരിമുഖനറുമുഖ-
നുടനേ ഹരിഹരസുതനും വേട്ട-
യ്ക്കൊരുമകനും ബഹുഭൂതഗണങ്ങളു-
മൊരുമിച്ചങ്ങനെ കാണ്മാറായി;
പങ്കജശരനുടെ ഹുംകൃതി തീർത്തൊരു
ശങ്കര ജയജയ! സങ്കടമദഹര!