പുരരിപുഭഗവാനിദമരുൾ ചെയ്തു
ശരവും വരവും ദാനം ചെയ്തു;
ഗിരിമകളോടും പ്രമഥാദികളൊടു-
മങ്ങുഗമിച്ചു മറഞ്ഞ ദശായാം
തിരയിൽ മറച്ചൊരു വില്ലു ലഭിപ്പാൻ
സുരനിമഗ്നയെസ്സേവ തുടങ്ങി.

പദം. രാഗം – പുറനീര് താളം – ചെമ്പട

നമസ്തേ ഗംഗായൈ തുഭ്യം രണത്തിൽ മയാ കൃതമാം
സമസ്താപരാധമെല്ലാം ക്ഷമിച്ചു വരം നൽകേണം
അരികളെ വെൽവതിന്നായ് പരമശിവൻ നൽകിയ
ശരമിതു പാശുപതം പഴുതേയാം വില്ലില്ലാഞ്ഞാൽ.
ഇത്തരം സ്തുതി കേട്ടു സത്വരം പ്രസാദിച്ചു
ഉത്തമനാമവനോടുത്തരമരുൾ ചെയ്തു:
വില്ലാളിവീരാ! പാർത്ഥാ! വില്ലിതാ ധരിച്ചാലും
മല്ലീശരാന്തകനെസ്സേവിച്ചു വസിച്ചാലും
ഇത്തരം വരം നൽകി സത്വരം മറഞ്ഞവൾ.

സുരവരനരുളാൽ രഥവുംകൊണ്ടു
സുരവരസൂതൻ മാതലി വന്നു
പെരുകിന മോദം കൈക്കൊണ്ടുടനെ
സുരവരസൂനു രഥമതിലേറി
സുരലോകംപ്രതി യാത്ര തുടങ്ങി
കുരുകുലകമലദിനേശൻ പാർത്ഥൻ
മംഗലമിക്കഥ കേൾക്കുന്നോർക്കും
മംഗലമനവധി വന്നു ഭവിക്കും.

കിരാതം ഓട്ടൻ തുള്ളൽ സമാപ്തം