ഭള്ളു പറഞ്ഞു നടക്കുന്നവരും
കള്ളു കുടിച്ചു മുടിക്കുന്നവരും
പൊള്ളു പറഞ്ഞു ഫലിപ്പിപ്പവരും
ഉള്ളിലസൂയ മുഴുക്കുന്നവരും
കള്ളന്മാരും കശ്മലജാതികൾ
ഉള്ളൊരു ദിക്കുകൾ കാണ്മാനില്ല;
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരേടത്തില്ലാതില്ല.
ഉത്തമഗുണനാമുലകുടെ പെരുമാൾ
ഇത്തരമവനിസുഖത്തെ വരുത്തി
പത്തനസീമനി പരമാനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം;
ശാസ്ത്രിബ്രാഹ്മണനൊരുവൻ വന്നഥ
ശാസ്ത്രമൊരൽപം വായിച്ചൻ പൊടു
ധാത്രീശ്വരനെ ബ്ബോധിപ്പിച്ചതു
മാത്രം ഞാനിഹ കഥനം ചെയ്യാം:

ശ്രീമധുസൂദനഭക്തശിരോമണി
സോമകുലാംബുധി പൂർണ്ണശശാങ്കൻ
ഭൂമിപുരന്ദരനായ യുധിഷ്ഠിര-
ഭൂമിപനടവിയിലാദരവോടെ
ഭീമാദികളാമവരജരോടും
ഭാമിനിയാകിയ ദ്രൌപദിയോടും
മാമുനിമാരുടെ വേഷം പൂണ്ടഥ
യാമിനി തന്നിലുറക്കമിളച്ചു
“രാമ ഹരേ! വരദേ” തി മുദാ തിരു-
നാമജപങ്ങൾ മുടങ്ങീടാതെ
ആമയഹരരുചി തീർത്ഥജലങ്ങളി-
ലാമഗ്നൻമാരായി നടന്നു;
കൈതവരഹിതൻമാരവർ സുഖമൊടു
ദ്വൈതവനത്തിലിരിക്കും കാലം
കൈതവമിയലും കുരുകുല കുമതികൾ
ചെയ്തൊരു കള്ളച്ചൂതു നിമിത്തം
ജാതമതാകിന വൈരമൊഴിപ്പാ-
നേതൊരു മാർഗ്ഗം സമുചിതമെന്നായ്
ചേതസി കിമപി വിചാരിക്കുമ്പോൾ
പ്രീതനതാകിന വേദവ്യാസൻ
പരിചൊടു വന്നുപദേശം ചെയ്തു;
പരമേശ്വരനൊടു പാശുപതാസ്ത്രം