വിശ്വാസത്തൊടു വാങ്ങിക്കൊണ്ടഥ
ശത്രുജയത്തിനു വരവും വാങ്ങി
സത്വരമിങ്ങു വരേണം വിജയൻ;
വിരവൊടു പോകെന്നരുൾ ചെയ്തീടിന
വരവചനത്തെ കേട്ടഥ വിജയൻ
ഗുരുവന്ദനവും ചെയ്തു കരത്തിൽ
ശരവും വില്ലുമെടുത്തു തിരിച്ചു;
ഗിരിശൻ ഭഗവാൻ വാണരുളുന്നൊരു
ഗിരിയുടെ മുകളിൽ ചെന്നു കരേറി;
സുരവരതടിനീസലിലേ മുഴുകി
തരസാനിന്നു തപസ്സു തുടങ്ങി.
പഞ്ചായുധരിപു തന്നുടെ നാമം
പഞ്ചാക്ഷരമതു പഠനം ചെയ്തു
പഞ്ചാഗ്നികളുടെ നടുവിലനാരത-
മഞ്ചാതേകണ്ടവിടെ വസിച്ചു;
പഞ്ചാനനസമധീരനതാകിന
പാഞ്ചാലീപതി, പാണ്ഡുതനൂജൻ
പഞ്ചേന്ദ്രിയവുമടക്കി, മനസ്സിൽ
സഞ്ചാരത്തിനു വഴികൾ മുടക്കി,
ചഞ്ചലഭാവവുമഖിലമകന്നു ക-
രാഞ്ചലയുഗളം മുകുളിതമാക്കി,
കിഞ്ചനസംശയമിടകൂടാതെ
നെഞ്ചിലുറച്ചു ശിവോഹമതെന്നു
സഞ്ചിതഭാവവിശുദ്ധജ്ഞാനവു-
മഞ്ചിതമാകിന ശിവനുടെ രൂപം
അഞ്ചും മൂന്നും മൂരതികളുള്ളൊരു
സഞ്ചിതഗുണനാമഖിലേശ്വരനുടെ
ചെഞ്ചിടമുടിയും നിടിലത്തടവും
സഞ്ചിതപാവകനേത്രപ്രഭയും
ചഞ്ചലഫണമണികുണ്ഡലയുഗവും
പുഞ്ചിരി തഞ്ചിന തിരുമുഖവടിവും
ഗരളസ്ഫുരിതമഹാഗളതലവും
പരിലസിതംഫണി തിരുമാറിടവും
പരശുമൃഗാഭയവരദകടുന്തുടി
ശരശൂലാഞ്ചിത കരനാളികയും
കരിചർമ്മാവൃതവികടകടീതട-
പരിലസിതോരഗമണിമേഖലയും
പരിമൃദു തുടകളുമടിമലരിണയും
പരിചൊടു ചേതസി ചേർത്തു കിരീടി
പരമാനന്ദദ്രെ മുഴുകി
പരമേശ്വരനഹമെന്നുമുറപ്പി-
ച്ചുരുതരഭക്തി മുഴുത്തു മുനീശ്വര-
ചരിതത്തെക്കാളൊന്നു കവിഞ്ഞു;
ഫലമൂലാദികൾ ഭക്ഷണമില്ലാ
ജലപാനത്തിനുമാഗ്രഹമില്ലാ
നിലമതിലൊരു കാലൂന്നിക്കൊണ്ടൊരു
നിലയും നിഷ്ഠയുമെത്ര സുഘോരം!
വലരിപുസുതനുടെ ജടയുടെ നടുവിൽ
പലപല പക്ഷികൾ കൂടുകൾ കെട്ടി
കല, പുലി, പന്നികളെന്നിവ വന്നൂ
പലവുരു ചെന്നു വണങ്ങീടുന്നു;
ചുറ്റും വള്ളികൾ വന്നുടനിടയിൽ
ചുറ്റുന്നതുമവനറിയുന്നില്ല;
പുറ്റു ചുഴന്നു കിളർന്നതിനകമേ
ചുറ്റും വന്നുയരുന്ന പുറ്റിനകത്തു മുറ്റി;
ചുറ്റും പാമ്പുകൾ വന്നു നിറഞ്ഞു
മുറ്റും ജിഷ്ണു മറഞ്ഞുചമഞ്ഞു.