ചന്ദ്രക്കലാധാരൻറെ സാന്ദ്രമാം സേവ ചെയ്-വാൻ
ചന്ദ്രപ്രതിമൻ വീരൻ സാന്ദ്രപ്രസാദത്തോടെ
അന്നുള്ള ചങ്ങലകളഞ്ചും വെവ്വേറെയാക്കി
ആറിൽ കടന്നു പിന്നെ ഏഴുള്ള മാർഗ്ഗത്തൂടെ
എട്ടുള്ള പെട്ടകങ്ങളെട്ടും തുറന്നുവച്ചു
ഒമ്പതാം വാതിലപ്പോൾ ബന്ധനം ചെയ്തു ധീരൻ
പത്തുള്ള ദിക്കിൽക്കൂടെ പേർത്തും സഞ്ചാരം ചെയ്തു;
ആയിരമിതളുള്ള താമരയിതൾ പല
ഭൃംഗം പറന്നു പല ഭൃംഗികളായുള്ളൊരു
പിംഗലയിഡതന്നിൽ പിന്നെ സുഷുമ്നതന്നിൽ
ഒക്കെക്കടന്നു പിന്നെ ദുർഘടനദികളും
ജിഹ്വാഗ്രഖണ്ഡത്തിൻറെ അഗ്രേ കടന്നു വീരൻ;
സുര്യൻറെ ദിക്കിൽചെന്നു സൂര്യപ്രതിമൻ ധീരൻ;

പഞ്ചാരപ്പായസങ്ങൾ കൂടിക്കലർന്നിട്ടുള്ള-
തഞ്ചാതെ സേവചെയ്തു പായസപ്രിയസഖൻ.
അത്രഭയങ്കരമായ തപസ്സിനു-
പാത്രമതാകിയ പാർത്ഥൻ തന്നുടെ
വാർത്തകൾ കേട്ടഥ വാസവനുള്ളിൽ
ചീർത്തൊരു ഭീതി മുഴുത്തുതുടങ്ങി;
പാർത്ഥിവവരനിവനെന്നുടെ രാജ്യം
പാർത്തിരിയാതെ കരസ്ഥമതാക്കും
പാർത്തലമൊക്കെയടക്കി സുയോധന-
നോർത്താലിനിയതു വരുവോനല്ല;
സ്വർഗ്ഗമശേഷമടക്കാമെന്നൊരു
ദുർഗ്ഗർവ്വെന്നുടെ മകനു തുടങ്ങി
ഭർഗ്ഗനെ വന്നു തപസ്സു തുടങ്ങി
ദുർഗ്ഗതി നീക്കാമെന്നുമുറച്ചു;
തൻ കഴൽ വന്നു വണങ്ങുന്നവരുടെ
സങ്കടമൊക്കെയൊഴിക്കണമെന്നു
ശങ്കരനൊന്നു കടാക്ഷിക്കുമ്പോൾ
കിങ്കരരായ് വരുമിജ്ജനമെല്ലാം;
നിർജ്ജരരാജൻ നീയല്ലിനിമേൽ
അർജ്ജുനനിഹ ഞാൻ വാളു കൊടുത്തു
അച്ഛനടങ്ങിയിരിക്കേ വേണ്ടൂ
വെച്ചാലും വാളെന്നു ഗിരീശൻ
കൽപിച്ചെങ്കിലെറാനെന്നല്ലാ-
തിപ്പരിഷക്കൊന്നുരിയാടാമോ?
ഇത്തൊഴിലൊക്കെ വരുത്തും നമ്മുടെ
പുത്രൻ ഫൽഗുനനെത്ര സമർത്ഥൻ;
ധനമെന്നുള്ളതു മോഹിക്കുമ്പോൾ
വിനയമൊരുത്തനുമില്ലിഹ നൂനം;
തനയൻ ജനകനെ വഞ്ചന ചെയ്യും
ജനകൻ തനയനെ വധവും കൂട്ടും
അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും
മനുജൻ മാരുടെ മാർഗ്ഗമിതെല്ലാം;
കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം;