ഞാനറിഞ്ഞീടുന്നുണ്ടു ചണ്ഡാലനല്ലപ്പുമാന്‍
ദീനബാന്ധവന്‍ ശിവന്‍ താനെന്ന ജനശ്രുതി
ശങ്കരന്‍ ബ്രഹ്മജ്ഞാനി കണ്ടിരുന്നിടാം സാക്ഷാല്‍
ശങ്കരന്‍ തന്‍ രൂപത്തിലപ്പോളന്നിഷാദനെ
തന്നെപ്പോല്‍ ചരാചരം സര്‍വവും കാണ്മാനുള്ള
കണ്ണുള്ളോന്‍ ‘ശിവോഹ’ മെന്നോതുവോനാണമ്മഹാന്‍;
അകയാലമ്മട്ടവന്‍ വ്യാധനെഗ്ഗിരീശനാ
യാലോകിച്ചിരുന്നിടാമദ്ദിവ്യക്ഷണത്തിങ്കല്‍.
അല്ലെങ്കില്‍ ഗംഗാധരന്‍ തന്നെ തല്‍ പുരോഭുവി
ലുല്ലസിച്ചതാകട്ടെ, യെങ്കിലും തെറ്റെന്തതില്‍
എന്തിനായ് വിശ്വേശ്വരന്നപ്പരിവ്രാട്ടിന്‍ മുന്നി
ലന്ത്യജന്‍ തന്‍ വേഷത്തിലാഗമിക്കുവാന്‍ തോന്നി?
വര്‍ണ്ണിയായ് വരാം പണ്ടു ഗൗരി തന്‍ സമീപത്തി
ലെന്നമട്ട;തല്ലല്ലോ ചെയ്തതദ്ദയാസിന്ധു
ക്ഷത്രിയന്‍ കിരീടിതന്‍ ദോര്‍മ്മദം ശമിപ്പിച്ച
ലുബ്ധകന്‍ വേണം, വിപ്രന്‍, ‘കൈപ്പള്ളി’ക്കാന്ധ്യം നീക്കാന്‍.
‘ആഢ്യനാമെന്‍ വത്സ! കേള്‍; ലോകമാം നിശ്രേണിതന്‍
ചോട്ടിലുണ്ടൊട്ടേറെപ്പേരെന്‍ രൂപം ധരിപ്പവര്‍.
നിങ്ങള്‍തന്‍ സംവാദത്തിലന്ത്യജര്‍ സാധുക്കളാ
മെന്‍ കടക്കിടാങ്ങള്‍  ഞാന്‍ പ്രത്യേകം പോറ്റേണ്ടവര്‍.
എത്രമേല്‍ ബ്രഹ്മസൂത്രഭാഷ്യം നീ നിര്‍മ്മിക്കിലു
മെത്രമേല്‍ സര്‍വ്വജ്ഞപീഠാരൂഢനായീടിലും
ഇക്കിടാങ്ങളും നിന്റെ സോദരനന്മാരെന്നോര്‍ത്തേ
ശക്യമായ്ത്തീരൂ നിനക്കെന്‍ പദം പ്രാപിക്കുവാന്‍.
ഇക്കാര്യം കഥിക്കുവാനിമ്മട്ടില്‍ വന്നേന്‍’ എന്നാം
ചില്‍ക്കാതലാചാര്യന്നു നല്‍കിയോരുല്‍ബോധനം
തന്‍ നായ്ക്കു തന്നോടൊപ്പം കേറിടാന്‍ പാടില്ലാത്തൊ
രന്നാകമാശിപ്പീല താനെന്നാന്‍ യുധിഷ്ഠിരന്‍.
നമ്മളോ മന്നില്‍തന്നെ നമ്മള്‍തന്‍ ഭ്രാതാക്കളെ
ദ്ധര്‍മ്മത്തിന്‍ പേരില്‍ത്തല്ലിയോടിപ്പോരദ്വൈതികള്‍!
ആകവേ നരബലി ജാതിയാം പിശാചിന്നു
ഹാ! കോടക്കണക്കിന്നു നല്‍കുവോരഹിംസകര്‍ !!
‘മാറെ’ന്നു നാമിന്നോതും വാക്കു നാം നാളെക്കേല്‍ക്കും
നൂറുനൂറിരട്ടിച്ചു നാകത്തിന്‍ ദ്വാരത്തിങ്കല്‍.
മുറ്റുമേ ലോകാചാര്യന്‍ ശങ്കരന്‍ പോലും ചൊല്ലി
തെറ്റേറ്റ വാക്കാണാവാക്കെന്നു നാം മറക്കൊല്ലേ!

മണിമഞ്ജുഷ