രമണന്‍

അറിവതില്‌ളിപ്രേമനാടകത്തിന്‍
പരിണാമമെമ്മട്ടിലായിരിക്കും.
ഇനി ഞാന്‍ പറയട്ടെ, തോഴ, ഞാനാ
പ്രണയത്തിടമ്പിലലിഞ്ഞുപോയി.
ശരിയാണതെന്നാലുമിക്കഥയി
ദ്ധരയൊരുനാളുമറിഞ്ഞുകൂടാ!
അറിയിക്കാതാവോളം കാത്തുനോക്കു
മവളെയുംകൂടി ഞാനീ രഹസ്യം;
ഒരുനാളും കാണിക്കയില്‌ള ഞാനാ
ക്കിരണത്തെയെന്റെ യഥാര്‍ത്ഥവര്‍ണ്ണം.
കഴിവോളമീ മായാമണ്ഡലംവി
ട്ടൊഴിയുവാന്‍ മാത്രമേ നോക്കിടൂ ഞാന്‍!

മദനന്‍

സഹകരിക്കട്ടെ സഹജ നിന്നെ
സ്‌സകലസൗഭാഗ്യവും മേല്ക്കുമേലേ!
ഒരുപുഷ്പകല്യാണമണ്ഡപത്തി
ലൊരുദിനം നിങ്ങളെ രണ്ടുപേരെ
ഒരുമിച്ചു കണ്ടു കൃതാര്‍ത്ഥനാകും
പരിചിലീയോമനക്കൊച്ചനുജന്‍!
ദ്രുതമാ മുഹൂര്‍ത്തം പറന്നണയാന്‍
സതതം ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും!

(രമണനും മദനനും എഴുന്നേറ്റു വനത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോകുന്നു)

ഗായകസംഘം

അരുണന്‍ പടിഞ്ഞാറെക്കൊച്ചു കുന്നിന്‍
ചെരുവിലല്പാല്പമായ്ത്താണിരുന്നു.
പതിവുപോലാലയിലേക്കു പോകാന്‍
പുഴവക്കത്താടുകള്‍ വന്നുചേര്‍ന്നു.
മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകള്‍ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകള്‍ മൂളിമൂളി,
ഇടവഴിത്താരയില്‍ക്കൂടിയാ ര
ണ്ടിടയത്തിരകളൊലിച്ചുപോയി!

മറ്റൊരു ഗായകസംഘം

അരികത്തരികത്താ ലോലഗാന
മൊരുസുഖസ്വപ്നംപോലാഗമിക്കേ,
വഴിവക്കിലുള്ളൊരക്കോമളമാ
മെഴുനിലപ്പൂമണിമാളികയില്‍,
അതിനെയും കാത്തൊരു നിര്‍വൃതിതന്‍
ഹൃദയമിരുന്നു മിടിച്ചിരുന്നു.
വിഭവപ്രഭാവമേ, നിന്‍ പരുത്ത
വിരിമാറിലിമ്മട്ടൊരോമലത്തം
എളിമയെപ്പുല്കുവാന്‍ കാത്തിരിപ്പൂ
വെളിപാടുകൊള്ളുകയില്‌ളയോ നീ?
സമയമായ്; വേഗം നീ കെട്ടഴിക്കൂ,
സമുദായമേ നിന്റെ നീതിശാസ്ത്രം!
തിരതല്‌ളിയാര്‍ക്കും സ്ഥിതിസമുദ്രം
വെറുമൊരെറുമ്പുചാലാകയെന്നോ!
നിയമാനുസാരം നിന്‍ കൃത്യമെല്‌ളാം
സ്വയമൊന്നു വേഗം നീ ചെയ്തുതീര്‍ക്കൂ!