കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ
കനകവിമാനത്തില്‍ സഞ്ചരിക്കൂ .
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
പ്രണത്തിന്‍ കല്പകത്തോപ്പിലെ, പ്പച്ചില
ത്തണലിലിരുന്നു കിനാവു കാണൂ .
ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ
യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .
അവര്‍തന്‍ തലയോടുകള്‍കൊണ്ടു വിത്തേശ്വര
രരമന കെട്ടിപ്പടുത്തിടട്ടേ .
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ
രവകാശഗര്‍വ്വം നടിച്ചിടട്ടേ .
ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടിമുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍
ത്തലറുന്ന മട്ടിലവനു തോന്നി .
പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍ !
ഒരു മരപ്പാവ പോല്‍ നിലകൊള്ളും മലയനി
ലെ്‌ളാരു തുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ
രസഹനീയാതപജ്ജ്വാലമൂലം !
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി ;
ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ
വലയംചെയ്തുലയുന്ന ലതകള്‍ പോലെ .

അവരുടെ മിന്നിവിടര്‍ന്നൊരുരക്കണ്ണുക
ളരുതവനങ്ങനെ നോക്കിനില്ക്കാന്‍ .
അവരുടെ കൈകൊട്ടിപെ്പാട്ടിച്ചിരിക്കല്‍ ക
ണ്ടവനന്തരംഗം തകര്‍ന്ന് പോയി .
കുലവെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയുകള്‍
നിലവിട്ടു വാടിത്തളര്‍ന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു
കരളില്‍ തുളുമ്പും കുതൂഹലത്താല്‍ .
അവളറിയാതുടനസിതാധരത്തില്‍ നി
ന്നവിടെങ്ങുമുതിരുന്നു മുല്‌ളപ്പൂക്കള്‍ .
മലയന്റെ കണ്ണില്‍നിന്നിറ്റിറ്റു വീഴുന്നു
ചില കണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!
സരസമായ് മാതേവന്‍ കേളന്റെ തോളത്തു
വിരല്‍ തട്ടിത്താളം പിടിച്ചു നില്പൂ .
അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ
ളണിയുന്നു കേളന്റെ കടമിഴികള്‍!