മനംനോക്കിപ്രസ്ഥാനത്തിന് സമുദായോന്മുഖമായ വീക്ഷണകോടി വളരെ കുറഞ്ഞിരിക്കുകയും വ്യക്തുന്മുഖമായ വീക്ഷണകോടി ഏറിയിരിക്കുകയും ചെയ്യുന്നു. കൂടാതെ അതില്‍ പ്രസാദാത്മക്ത്വമാണ് പൊന്തിച്ചുനില്‍ക്കുന്നതും. നേരെമറിച്ച് പരാജയ, സ്വപ്ന, പുരോഗമനപ്രസ്ഥാനങ്ങളില്‍ സമുദായോന്മുഖമായ വീക്ഷണകോടി വളരെ ഏറിയിരിക്കുകയും വ്യക്ത്യുന്മുഖ വീക്ഷണകോടി നാമമാത്രമായിരിക്കുകയും ചെയ്യുന്നു. കൂടാതെ ഈ മൂന്നു പ്രസ്ഥാനങ്ങളില്‍ പരാജയം, സ്വപ്നം എന്നിവയില്‍ വിഷാദാത്മക്ത്വം കലര്‍ന്ന പ്രസാദാത്മക്ത്വവുമാണ് കാണുന്നത്…. പരാജയ, സ്വപ്ന, പുരോഗമന പ്രസ്ഥാനങ്ങളെ ഒരു മഹാപ്രസ്ഥാനത്തിന്റെ ശാഖാപ്രസ്ഥാനങ്ങളായി പരിഗണിച്ച്, ഈ മഹാപ്രസ്ഥാനത്തിന് എക്‌സ്പ്രഷനിസ്റ്റ് അഥവാ ബൃഹദ് പുരോഗമനസാഹിത്യ മഹാപ്രസ്ഥാനമെന്ന് പേരുകൊടുക്കാവുന്നതാണ്. ഈ ബൃഹദ് പുരോഗമന മഹാപ്രസ്ഥാനത്തില്‍ സ്വപ്നപ്രസ്ഥാനത്തിന് പകരം മനംനോക്കിയെ കൂട്ടിക്കലര്‍ത്തിയാണ്, വാസ്തവത്തില്‍, ഭാക്തത്തിലെയും കേരളത്തിലെയും ഔദ്യോഗിക പുരോഗമനസാഹിത്യപ്രസ്ഥാനക്കാര്‍ അതിന് പുരോഗമനസാഹിത്യമെന്ന് പേര് കൊടുത്തിരിക്കുന്നതും.
കേസരി എ. ബാലകൃഷ്ണപിള്ള

അപേ്പാള്‍ ജിവല്‍സാഹിത്യപ്രസ്ഥാനം സാഹിത്യകാരന്മാരോട് നിഷ്‌കര്‍ഷിക്കുന്നതെന്താണ്? അവര്‍ ആവിഷ്‌കരിക്കുന്ന വ്യക്തിത്വം പുരോഗമനപരമായ പരിസരത്തെ പ്രതിബിംബിക്കുന്നതായിരിക്കണമെന്നും പുരോഗമനശക്തികളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം എന്നും ആണ്. ലോകത്തില്‍ രണ്ടുതരം ശക്തികള്‍ കാണാം. ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നതൊന്ന്. പുറകോട്ട് പിടിച്ചു വലിക്കുന്നതൊന്ന്. ഫാസിസം, സാമ്രാജ്യവാദം, നാടുവാഴിപ്രഭുത്വം, മുതലാളിത്തം ഇവ ഒരു വശം. സ്വാതന്ത്ര്യം, ദേശീയത്വം, ജനാധിപത്യം, സോഷ്യലിസം ഇവ മറുവശം. അയിത്തം, മരുമക്കത്തായം, നിര്‍ബന്ധവൈധവ്യം ഇവ ഒരു വശം. സമത്വം, സ്വാതന്ത്ര്യം, സ്ത്രീപുരുഷസൗഹാര്‍ദ്ദം ഇവ മറുവശം. സാമൂഹ്യജീവിതത്തിന്റെ ഓരോ വകുപ്പിലും യാഥാസ്ഥിതികശക്തികളും പുരോഗമനശക്തികളും തമ്മില്‍ ഒരു വടംവലി നടക്കുന്നുണ്ട്…. ഇതില്‍ യാഥാസ്ഥിതികമനോഭാവമുള്ളത് വെണ്ണയില്‍ പൊതിഞ്ഞ വിഷമാണ്. മറ്റേത് ആസ്വാദ്യവും ആരോഗ്യകരവുമായ തനി പാല്‍. ഇതില്‍ ആദ്യത്തേതിനെ എതിര്‍ക്കണം. രണ്ടാമത്തേതിനെ വളര്‍ത്തണം.