ഈ നിലയില്‍, അടിയിളകിത്തുടങ്ങിയ ആധുനികനാഗരിക്തയുടെ ഭദ്രലോകങ്ങളാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സൈദ്ധാന്തികാടിസ്ഥാനത്തിന് രൂപം നല്‍കിയത്. സുനിശ്ചിതമായ ഒരു സൈദ്ധാന്തികപദ്ധതിയായല്‌ള രംഗത്തുവന്നത് എങ്കിലും, ആധുനികതാവിമര്‍ശനത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങിക്കൊണ്ടാണ് അത് സ്വയം നിലയുറപ്പിച്ചത്. ആധുനികതയുടെ ഭൗതികാസ്പദങ്ങളിലെ ചൂഷണസ്വഭാവത്തെ വെളിപെ്പടുത്തിക്കൊണ്ട് മാര്‍ക്‌സും ആധുനികമനുഷ്യനെ അപനിര്‍മ്മിച്ചുകൊണ്ട് ഫ്രോയ്ഡും ഇതഃപര്യന്തമുള്ള പടിഞ്ഞാറന്‍ തത്ത്വവിചാരത്തെയും യുക്തിദര്‍ശനത്തെയും വിമര്‍ശനവിധേയമാക്കിക്കൊണ്ട് നീത്‌ചേയും ആധുനികതാവിമര്‍ശനത്തെ ഗാഢവും ദൂരവ്യാപകഫലങ്ങള്‍ ജനിപ്പിക്കുന്നതുമായ ഒന്നാക്കി മാറ്റിയിരുന്നു. ഇതേസമയം തന്നെ പടിഞ്ഞാറിന്റെ പതനം എഴുതിക്കൊണ്ട് ഓസ്വാള്‍ഡ് സ്‌പെഗ്‌ളറും തരിശുഭൂമിയിലൂടെ എലിയറ്റും അതിനു മുമ്പേ ‘തിന്മയുടെ പൂക്കള്‍’ ലൂടെ ബോദ്‌ലെയറും മറ്റും ആധുനികതാ വിമര്‍ശനത്തെ പാശ്ചാത്യനാഗരികതാ വിമര്‍ശനം എന്ന നിലയില്‍ അവതരിപ്പക്കുന്നുണ്ടായിരുന്നു. പല നിലകളില്‍ വികസിച്ചുവന്ന ഇത്തരം വിമര്‍ശനധാരണകളെയാകെ ഇണക്കിനിര്‍ത്താന്‍പോന്ന ലോകസന്ദര്‍ഭമായി ഒന്നാം ലോകമഹായുദ്ധം മാറിത്തീരുകയും ചെയ്തു.
ഈ വിമര്‍ശനവബോധത്തിന്റെ സംഗ്രഹവും സിദ്ധാന്തവും എന്ന നിലയില്‍ പുരോഗമനസാഹിത്യം, ആധുനികതയ്ക്കുള്ളിലെ ആധുനികത ാവിമര്‍ശനമായിരുന്നു എന്ന് പറയാം. എന്നാല്‍ ആധുനികതാ വിമര്‍ശനത്തിന്റെ സാധ്യതകളെയത്രയും ഏറ്റെടുക്കാന്‍ പുരോഗമനസാഹിത്യത്തിന് കഴിഞ്ഞില്‌ള. ആധുനികതയുടെ മാനവവാദപരമായ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മുതലാളിത്തപരമായ സാമൂഹ്യഘടനയേയും അത് ജന്മം നല്‍കിയ മൂല്യമണ്ഡലത്തെയും വിമര്‍ശനവിധേയമാക്കാനാണ് പുരോഗമനസാഹിത്യം ശ്രമിച്ചത്. പുരോഗമനസാഹിത്യം ഉയര്‍ത്തിക്കൊണ്ടുവന്ന ആധുനികതാ വിമര്‍ശനം, ആധുനികതയെ ഒരു സമഗ്രവ്യവസ്ഥയായി പരിഗണിക്കുന്നതില്‍ പരാജയപെ്പടുന്ന സ്ഥിതിയാണ് ഇതിലൂടെ ഉളവായത്. ആധുനികതയുടെ പ്രതിസന്ധിയുടെ ആഴത്തെയപ്പാടെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ഒരു സൈദ്ധാന്തികമാനം പുരോഗമനസാഹിത്യത്തിന് കൈവന്നില്‌ള എന്നര്‍ത്ഥം.