മുകളില്‍ സൂചിപ്പിച്ചതുപോലെ കറുത്ത തലച്ചോറ്, കര്‍ക്കിടകം, നീലനദി, നീല ലിറ്റ്മസ്, കറുത്ത വിത്ത്, കറുത്ത മറുക്, നീലിച്ച പെണ്‍കുട്ടി, കറുത്ത നെറ്റി, കരിങ്കല്‌ള്, കറുത്ത റാന്തല്‍, കാര്‍ബണ്‍ പതിപ്പ്, ഇരുട്ടുമരങ്ങള്‍, നീല നിലാവ്, നീല പര്‍വ്വതം, കരിക്കട്ട, കല്‍ക്കരിഖനി, ദ്രാവിഡ സമസ്യ, കറുത്ത ധാതു, കറുത്ത പുത്രന്‍, കറുത്ത തടാകം, കാട്ടാറ്, കാട്ടുകിളി, കറുത്ത രാജ്യഭാരം, നീലിച്ച തയമ്പ്, നീലമഷി, കറുത്ത ചുരം, കാഞ്ഞിരം, കറുത്ത സസ്യം, കാടിന്റെ ഗായകന്‍, കറുത്ത കൂട്ടുകാരി.. എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെയും പ്രവേഗങ്ങളുടെയും സാന്നിധ്യം അയ്യപ്പന്‍ കവിതകളുടെ ദ്രാവിഡസ്വത്വനിര്‍മ്മാണത്തില്‍ ചാലകശക്തിയായി വര്‍ത്തിക്കുന്നു. സ്വയം അധഃകൃതനെപേ്പാലെ ജീവിക്കാന്‍ ശ്രമിക്കുകയും, താനൊരു ദ്രാവിഡനാണ്, കീഴാളനാണ് എന്ന് സ്വകാര്യസംഭാഷണങ്ങളിലും അഭിമുഖങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്ത കവിയാണ് അയ്യപ്പന്‍.
അയ്യപ്പന്റെ കവിതകളില്‍ കൃത്യമായ ഒരു രാഷ്ട്രീയ ദര്‍ശനമുണ്ട്. അത് ജീവിതവുമായി ആഴത്തില്‍ ബന്ധപെ്പട്ടുനില്‍ക്കുന്നു. അയ്യപ്പന്‍ കവിതകളില്‍ തെളിയുന്ന സൗന്ദര്യസങ്കല്പവും മറ്റൊന്നല്‌ള. കടമ്മനിട്ട, ഡി. വിനയചന്ദ്രന്‍ എന്നിവര്‍ നവീനതയുടെ കാലത്ത് കേരളീയവും നാടോടിയുമായ സൗന്ദര്യസങ്കല്പം കവിതയില്‍ വിതാനിച്ചവരാണ്. അവര്‍ നാടോടി ഈണങ്ങളും താളവും നേരിട്ട് സ്വീകരിച്ചു. എന്നാല്‍ അയ്യപ്പന്റെ കവിതയിലെ കീഴാള-നാടോടി സ്വത്വം ഉള്ളുറപ്പിന്റെ ഗദ്യത്തിലാണ് സംസാരിച്ചത്. അതിസൂക്ഷ്മവും തീവ്രവുമായ ആകാരരചനാഭംഗി അയ്യപ്പന്റെ ബിംബങ്ങള്‍ നേടിയെടുക്കാനുള്ള കാരണം ആ കവിതയില്‍ നിലീനമായ ദ്രാവിഡ രക്തബോധമാണ്.