ദിവ്യകാരുണ്യ തിരുനാള്‍-:

ദിവ്യകാരുണ്യം: ബലിയും വിരുന്നും

കര്‍ത്താവിന്റെ തിരുവത്താഴ പൂജയിലും ദിവ്യകാരുണ്യത്തിരുനാളിലെ പൂജയിലും ദിവ്യകാരുണ്യത്തിന്റെ ഭക്തിപൂജകളിലും ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

നിത്യപുരോഹിതന്‍ ക്രിസ്തുനാഥന്‍ സ്വയം
മര്‍ത്യരക്ഷയ്ക്കായ് ബലിയണച്ചു

സത്യസനാതനമായാഗം ഞങ്ങളും
നിത്യമര്‍പ്പിക്കുവാന്‍ കല്പനയായ്.

അര്‍പ്പിതമാമാത്തിരുമെയ് ഭുജിച്ചല്ലോ
ശക്തരായ് തീരുന്നു ഞങ്ങളെന്നും.

ഞങ്ങള്‍ക്കായ് ചിന്തിയ രക്തമുള്‍ക്കൊണ്ടിതാ
ഞങ്ങളാര്‍ജ്ജിക്കുന്നു വീര്യമെന്നും

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)