ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പ്രതീക്ഷ

പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

രക്ഷകനാമേശു ക്രിസ്തു നാഥന്‍ തന്റെ
അക്ഷയശാന്തിദ മുത്ഥാനത്താല്‍

ഞങ്ങള്‍ക്കതേ ഭാഗ്യമുണ്ടാകുമെന്നുള്ള
തുംഗമാം പ്രത്യാശ തന്നു വീണ്ടും

മണ്ണാല്‍ മെനഞ്ഞതാം മര്‍ത്യന്‍ മരിച്ചിടും
നിര്‍ണ്ണയമെന്നൊരു ചിന്തയാലെ

ആകുലചിത്തരായ് വാടി വിവശരായ്
മേവുന്ന മര്‍ത്യര്‍ക്കു ധൈര്യമേകാന്‍

നിത്യം അമര്‍ത്യത കൈവരുമെന്നതാം
വാഗ്ദാനവും നാഥന്‍ തന്നരുളി

താനതില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കും
ജീവിതത്തിന്നവസാനമില്ല

പിന്നെയോ മാറ്റം വരുന്നുവെന്നേയുള്ളു
ഉന്നതനീവിധം ചിത്തമായി

മന്നിലെ ജീവിത ഗേഹം തകരുമ്പോള്‍
മന്ദിരം വിണ്ണിലൊന്നുണ്ടാക്കുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)=