പെന്തക്കൊസ്ത തിരുനാള്‍ ദിനത്തിലെ ജാഗരപൂജയ്ക്കും ദിനപൂജയ്ക്കും ഉപയോഗിക്കാവുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

ഇന്നു നീ നല്‍കി നിന്‍ പാവനാത്മാവിനെ
പൂര്‍ണ്ണമാക്കാന്‍ പെസഹാ രഹസ്യം

ക്രിസ്തുനാഥന്‍ തന്റെ ദിവ്യ പ്രകൃതിയില്‍
വത്‌സല മക്കളെ പങ്കുചേര്‍ത്തു

ആരംഭ വേളയില്‍ ചേര്‍ത്തു സഭതന്നില്‍
ആത്മാവില്‍ ജ്ഞാനത്താല്‍പൂരിതരെ

ഭിന്നമാം ഭാഷകള്‍ ചൊല്ലിയകന്നോരെ
യൊന്നിപ്പിച്ചീടിനാന്‍ വിശ്വാസത്തില്‍.

ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)