സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ.
പുത്തന്‍ പെസഹാതന്‍ കുഞ്ഞാടാമീശോയെ
യാഗമര്‍പ്പിക്കുമീ വേളയിങ്കല്‍
പൂജ്യനാം താതനെ ഉച്ചത്തില്‍ കീര്‍ത്തിപ്പ-
തേറ്റമുചിതവും യോഗ്യവും താന്‍
ലോകത്തില്‍ പാപം കഴുകിക്കളഞ്ഞവന്‍
സര്‍വേശ സൂനുവാം കുഞ്ഞാടല്ലോ
തന്‍മൃത്യു മൂലമീ ഞങ്ങള്‍തന്‍ മൃത്യുവി-
ന്നന്ത്യം വരുത്തിയ സ്‌നേഹരാജന്‍
തന്‍ പുനരുത്ഥാനം ഹേതുവാല്‍ നല്‍കുന്നു
കന്മഷഹീനമാം നിത്യജീവന്‍
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ