മനുഷ്യാവതാരരഹസ്യത്തിലെ ദൈവ-മനുഷ്യ സമാഗമം

 ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെുക്കുറിച്ചോ ദൈവികആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ളപക്ഷം അത് ഉപയോഗിക്കുന്നു.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

   ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
   ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം

      യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
      രക്ഷാകരവും ജഗല്‍ പിതാവേ.

മര്‍ത്ത്യനായ് വന്നൊരു ക്രിസ്തുവില്‍ രക്ഷതന്‍
പദ്ധതിയങ്ങു വെളിപ്പെടുത്തി

   ഞങ്ങള്‍ തന്‍ ദുര്‍ബലമാകും പ്രകൃതിയെ
   നിന്‍മകന്‍ പ്രീതിയാല്‍ സ്വീകരിക്കെ

   നിത്യ ബഹുമതി സംലബ്ധമായല്ലോ
   സത്യസ്വരൂപനാം തമ്പുരാനേ

      ത്വല്‍സുതന്‍ മാനുഷ ഭാവവുമായാര്‍ന്ന
      വിസ്മയനീയമാം സംസര്‍ഗ്ഗത്താല്‍

      ഞങ്ങളനശ്വരജീവികളാകുവാന്‍
      സമ്മതമങ്ങു കനിഞ്ഞു നല്‍കി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

   ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
   മംഗളംപാടി വണങ്ങിടുന്നു.

      ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
      ആലപിച്ചീടുന്നു താഴ്മയോടെ. (2)