ക്രിസ്തുവിലൂടെ മാനവരക്ഷ

വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

സ്‌നേഹാതിരേകത്താല്‍ സൃഷ്ടിച്ച മര്‍ത്യനെ
നീതിയില്‍ ശിക്ഷയ്ക്കധീനനാക്കി

കാരുണ്യ മൂര്‍ത്തിയാം നിന്‍ ദയാവായ്പിനാല്‍
താവക പുത്രനില്‍ വീണ്ടെടുത്തു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)