ഉത്തരാധുനികകവികളില്‍ പ്രധാനിയാണ് മനോജ് കുറൂര്‍. 1971ല്‍ കോട്ടയത്തു ജനിച്ചു. അച്ഛന്‍ ചെണ്ടമേള വിദ്വാന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനില്‍ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഗവേഷണം നടത്തി. 1997ല്‍ പന്തളം എന്‍.എസ്.എസ് കോളേജില്‍ മലയാളം അദ്ധ്യാപകനായി. ധനുവച്ചപുരം, ചേര്‍ത്തല എന്നീ എന്‍.എസ്.എസ് കോളേജുകളില്‍ ജോലി നോക്കിയതിനു ശേഷം ഇപ്പോള്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ മലയാള വിഭാഗത്തില്‍ അസോഷിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതം, ക്ലാസിക്കല്‍ കലകള്‍, ജനപ്രിയ സംഗീതം, നാടോടികലകള്‍, സിനിമ, സാഹിത്യം, സൈബര്‍ സംസ്‌കാരം എന്നീ വിഷയങ്ങളിലായി അന്‍പതോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനപ്രസ്ഥം എന്ന ചലച്ചിത്രത്തില്‍ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങള്‍ ഉള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്. ആദ്യത്തെ കവിതാസമാഹാരം ആയ 'ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍' എന്ന കൃതിയില്‍ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് പഠനം നടത്തി. 2005ല്‍ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്‌കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകള്‍ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്
കോമ എന്ന അദ്ദേഹത്തിന്റെ കഥാകാവ്യം ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ചു (ഒക്ടോബര്‍ 2005). ഈ കൃതി 2006ല്‍ പുസ്തകമായി.ഭാര്യ: സന്ധ്യാദേവി.

കൃതികള്‍

    നിലം പൂത്തു മലര്‍ന്ന നാള്‍: ഡി.സി.ബുക്‌സ്.
    നതോന്നത നദിവഴി 44: നദികളെക്കുറിച്ചുള്ള കവിതകള്‍ (പ്രസാധകര്‍). റെയിന്‍ബോ ബുക്‌സ്.
    അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട്: ഡി.സി.ബുക്ക്‌സ്.
    കോമ, ഡി.സി.ബുക്‌സ്. 2006.
    ഷന്മുഖവിജയം ആട്ടക്കഥ
    ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ (കവിതകള്‍)
    റഹ്മാനിയ, ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോള സഞ്ചാരം (സംഗീതപഠനം)
    നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം)

പുരസ്‌കാരങ്ങള്‍

    തൃത്താള കേശവന്‍ എന്ന കവിതക്ക് 1997ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാര്‍ഡ്.
    ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ എന്ന കൃതിക്ക് 2005ലെ എസ്.ബി.ടി. കവിത അവാര്‍ഡ്.
    കോമ എന്ന കൃതിക്ക് 2007ലെ സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്.