ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എന്‍. പ്രഭാകരന്‍. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയില്‍ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളില്‍ ഒരാള്‍. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ 1952 ഡിസംബര്‍ 30 ന് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. ഭാഷാശാസ്ത്രത്തില്‍ വി.ഐ. സുബ്രഹ്മണ്യത്തിനു കീഴില്‍ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളം ലക്ചററായി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിന്‍ എന്നിവര്‍ മക്കളാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാന്‍ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശിച്ചു. കഥ, നോവല്‍, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയില്‍ ഇരുപതോളം കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കൃതികള്‍

    ഒറ്റയാന്റെ പാപ്പാന്‍
    ഏഴിനും മീതെ
    പുലിജന്മം
    ജന്തുജനം
    ബഹുവചനം
    തീയ്യൂര്‍ രേഖകള്‍
    രാത്രിമൊഴി
    കാല്‍നട
    ജനകഥ
    എന്‍. പ്രഭാകരന്റെ കഥകള്‍
    ഞാന്‍ തെരുവിലേയ്ക്ക് നോക്കി (കവിതകള്‍)
    അദൃശ്യവനങ്ങള്‍

പുരസ്‌കാരങ്ങള്‍

    1971ല്‍ മാതൃഭൂമി കഥാമത്സരത്തില്‍ 'ഒറ്റയാന്റെ പാപ്പാന്' ഒന്നാം സമ്മാനം
    1987ല്‍ കേരളസംഗീതനാടക അക്കാദമിയുടെ മികച്ചനാടകത്തിനുള്ള അവാര്‍ഡ് പുലിജന്മത്തിന്
    1988ല്‍ ചെറുകാട് അവാര്‍ഡ്
    1988ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
    1994ല്‍ പിഗ്മാന്‍ എന്ന കഥക്ക് മികച്ച കഥയ്ക്കുള്ള 'കഥ' പുരസ്‌കാരം
    1995ല്‍ പാട്യം ഗോപാലന്‍ സ്മാരക അവാര്‍ഡ്
    1996ല്‍ മികച്ച കഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാര്‍ഡ
    2000 ത്തില്‍ വി കെ ഉണ്ണികൃഷ്ണന്‍ സ്മാരക അവാര്‍ഡ്
    2005ല്‍ ഇ.എം.എസ് സ്മാരകട്രസ്റ്റിന്റെ (മുന്നാട്) പ്രഥമ ഇ എം എസ് പുരസ്‌കാരം
    2007ല്‍ യു. പി. ജയരാജ് അവാര്‍ഡ്
    2008ല്‍ മേലൂര്‍ ദാമോദരന്‍ പുരസ്‌കാരം
    2009ല്‍ പ്രഥമ ബഷീര്‍ സാഹിത്യ അവാര്‍ഡ്
    2012ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം