പ്രമുഖ കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണന്‍. പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ കവിയായിരുന്നു. കവിതയുടെ ശക്തിയും ലാവണ്യവും ഉള്‍ചേര്‍ന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകള്‍. 1925 ഒക്ടോബര്‍ 10 ന് പൊന്നാനിക്കടുത്തുള്ള കടവനാട് എന്ന ഗ്രാമത്തില്‍ അറുമുഖന്റെയും ദേവകിയുടേയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പുതുപൊന്നാനി മാപ്പിള എലിമെന്ററി സ്‌കൂള്‍, പൊന്നാനി ബി.ഇ.എം സ്‌കൂള്‍, എ.വി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍. പൊന്നാനി താലൂക്ക് ഗ്രെയ്ന്‍ പര്‍ച്ചേസിംഗ് ഓഫീസിലും കോഴിക്കോട് പ്രീമിയര്‍ ഹോസിയറി വര്‍ക്‌സിലും ജോലിചെയ്തു. പൗരശക്തി, ജനവാണി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന് ഹിന്ദ് പത്രത്തില്‍ സഹപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിലും,മനോരമയിലും ജോലിചെയ്തു. മാതൃഭൂമി വാരികയിലെ ബാലപംക്തി കുറെക്കാലം കൈകാര്യം ചെയ്തു. വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി, ഉറൂബ്, എന്‍. ദാമോദരന്‍ എന്നിവരോടൊപ്പം പൊന്നാനി കേന്ദ്രകലാസമിതിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 1978 ല്‍ സുപ്രഭാതം എന്ന കവിതക്ക് കേരള സാഹിത്യ അക്കാദമിപുരസ്‌കാരം ലഭിച്ചു. 1983 ല്‍ മനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. പിന്നീട് ഭാഷാപോഷിണിയുടെ പത്രാധിപസമിതി അംഗമായി. 1992 ആഗസ്റ്റ് 19 ന് മരണമടഞ്ഞു. ഭാര്യ യശോദ.

കൃതികള്‍

    കളിമുറ്റം
    സുപ്രഭാതം
    വയനാടിന്റെ ഓമന