മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927-മാര്‍ച്ച് 26, 2006) ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ വ്യാപകമായ അംഗീകാരം നേടി. കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോയി തൃശൂരില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറെയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു. പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
    മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ശ്രദ്ധേയനായത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് അവതരിപ്പിച്ചത്. ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും.
    ാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. ഴുതിത്തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായി കുട്ടികള്‍ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോട് ചേര്‍ത്തു വയ്ക്കാവുന്നവയാണ്. പഴഞ്ചാല്ലുകള്‍, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.
    കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.
കുഞ്ഞുണ്ണി മാഷും മലര്‍വാടിയും
    കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുതിയത് മലര്‍വാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലര്‍വാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരന്‍ ഇ.വി.അബ്ദുവാണ് അദ്ദേഹത്തെ മലര്‍വാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതല്‍ അദ്ദേഹം മലര്‍വാടിയില്‍ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി. കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളര്‍ത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടര്‍ന്നു. നീണ്ട 17 വര്‍ഷം. ആ പംക്തി നിര്‍ത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷം കൂടി കുഞ്ഞുണ്ണി മാഷ് മലര്‍വാടിയില്‍ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തില്‍ നീണ്ട 22 വര്‍ഷം സഹചാരിയായിരുന്ന മലര്‍വാടിയുടെ പങ്ക് വിസ്മരിക്കാന്‍ പാടില്ലാത്തതാണ്.
    ചറുപ്പത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി സ്വാധീനിച്ചിരുന്നു. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. നേതാവ് എന്നാല്‍ 'നീ താഴ് നീ താഴ് ' എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്‌സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാല്‍'നക്‌സലൈറ്റുപോലുമിക്കേരളനാട്ടില്‍ക്കഷ്ടം എക്‌സ്ലൈറ്റായ്ത്തീര്‍ന്നിരിക്കുന്നു' എന്നദ്ദേഹം പാടി. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു.വിവിധങ്ങളായ പല കാഴ്ചപ്പാടുകള്‍ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. 'രാക്ഷസനില്‍നിന്നു രാ ദുഷ്ടനില്‍നിന്നു ഷ്ട പീറയില്‍നിന്നു റ ഈചയില്‍നിന്നു ഇ മായയില്‍നിന്നു യ രാഷ്ട്രീയം'
'പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്‌ലാഗ് പരന്നാലില്ല നിവൃത്തി' വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നും എഴുതിയിട്ടുണ്ട്

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് (1982)
വാഴക്കുന്നം അവാര്‍ഡ്(2002)
വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങള്‍

    ഊണുതൊട്ടുറക്കംവരെ
    പഴമൊഴിപ്പത്തായം
    കുഞ്ഞുണ്ണിയുടെ കവിതകള്‍
    വിത്തും മുത്തും
    കുട്ടിപ്പെന്‍സില്‍
    നമ്പൂതിരി ഫലിതങ്ങള്‍
    രാഷ്ട്രീയം
    കുട്ടികള്‍ പാടുന്നു
    ഉണ്ടനും ഉണ്ടിയും
    കുട്ടിക്കവിതകള്‍
    കളിക്കോപ്പ്
    പഴഞ്ചൊല്ലുകള്‍
    പതിനഞ്ചും പതിനഞ്ചും.
    അക്ഷരത്തെറ്റ്
    നോണ്‍സെന്‍സ് കവിതകള്‍
    മുത്തുമണി
    ചക്കരപ്പാവ
    കുഞ്ഞുണ്ണി രാമായണം
    കദളിപ്പഴം
    നടത്തം
    കലികാലം
    ചെറിയ കുട്ടിക്കവിതകള്‍
    എന്നിലൂടെ (ആത്മകഥ)

ചില കുഞ്ഞുണ്ണിക്കവിതകള്‍

    കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാന്‍
    കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാന്‍.
    സത്യമേ ചൊല്ലാവൂ
    ധര്‍മ്മമേ ചെയ്യാവൂ
    നല്ലതേ നല്‍കാവൂ
    വേണ്ടതേ വാങ്ങാവൂ
    ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
    ഒരു മയില്‍പ്പിലിയുണ്ടെന്നുള്ളില്‍
    വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.

    ജീവിതം നല്ലതാണല്ലോ
    മരണം ചീത്തയാകയാല്‍

    ഉടുത്ത മുണ്ടഴിച്ചിട്ടു
    പുതച്ചങ്ങു കിടക്കുകില്‍
    മരിച്ചങ്ങു കിടക്കുമ്പോ
    ഴുള്ളതാം സുഖമുണ്ടിടാം.

    ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാന്‍
    ഞാനെന്നോടു ചെന്നപ്പോള്‍
    ഞാനെന്നെ തല്ലുവാന്‍ വന്നു.

    പൂച്ച നല്ല പൂച്ച
    വൃത്തിയുള്ള പൂച്ച
    പാലു വച്ച പാത്രം
    വൃത്തിയാക്കി വച്ചു.

    എത്രമേലകലാം
    ഇനിയടുക്കാനിടമില്ലെന്നതുവരെ
    എത്രമേലടുക്കാം
    ഇനിയകലാനിടമില്ലെന്നതുവരെ.

    എനിക്കുണ്ടൊരു ലോകം
    നിനക്കുണ്ടൊരു ലോകം
    നമുക്കില്ലൊരു ലോകം.

    മഴ മേലോട്ട് പെയ്താലേ
    വിണ്ണു മണ്ണുള്ളതായ് വരു
    മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
    കണ്ണു കീഴോട്ടു കണ്ടിടൂ

    കാലമില്ലാതാകുന്നു
    ദേശമില്ലാതാകുന്നു
    കവിതേ നീയെത്തുമ്പോള്‍
    ഞാനുമില്ലാതാകുന്നു
    പൊക്കമില്ലാത്തതാണെന്റെ പൊക്കം
    മന്ത്രിയായാല്‍ മന്ദനാകും
    മഹാ മാര്‍ക്‌സിസ്റ്റുമീ
    മഹാ ഭാരതഭൂമിയില്‍

    മഴയും വേണം കുടയും വേണം കുടിയും വേണം
    കുടിയിലൊരിത്തിരി തീയും വേണം
    കരളിലൊരിത്തിരി കനിവും വേണം
    കൈയിലൊരിത്തിരി കാശും വേണം
    ജീവിതം എന്നാല്‍ പരമാനന്ദം
    ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
    മടലടര്‍ന്നു വീണു
    മൂസ മലര്‍ന്നു വീണു
    മടലടുപ്പിലായി
    മൂസ കിടപ്പിലായി!
    ശ്വാസം ഒന്ന് വിശ്വാസം പലത്
    ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
    കപടലോകത്തിലെന്നുടെ കാപട്യം
    സകലരും കാണ്മതാണെന്‍ പരാജയം

    'ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല'

    കുരിശേശുവിലേശുമോ?

    യേശുവിലാണെന്‍ വിശ്വാസം
    കീശയിലാണെന്‍ ആശ്വാസം.
 

കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങള്‍

    പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
    മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി
    മത്തായിക്ക് ശക്തിവച്ചാല്‍ ശക്തിമത്തായി
    ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
    ഒരുമയില്ല്‌ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ
    പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
    മുന്നോട്ടു പായുന്നിതാളുകള്‍
    കട്ടിലുകണ്ട് പനിക്കുന്നോരെ
    പട്ടിണിയിട്ടു കിടത്തീടേണം