എം.ടി.യുടേതുള്‍പ്പടെ നിരവധി മലയാള സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രമുഖ വിവര്‍ത്തകയാണ് ഗീതാ കൃഷ്ണന്‍കുട്ടി. ചെന്നൈയില്‍ താമസിക്കുന്ന ഗീത ജനിച്ചതും വളര്‍ന്നതും ആലുവയ്ക്കടുത്തുള്ള ചെങ്ങമ്മനാടാണ്. വിവാഹത്തോടെയാണ് തമിഴ്‌നാട്ടിലെത്തുന്നത്. നാല്‍പ്പത്തഞ്ച് വയസ്സിനു ശേഷം മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് ഫ്രഞ്ചുഭാഷയില്‍ പ്രാവീണ്യം. പിന്നീട് ചെന്നൈയില്‍ ഒമ്പതു വര്‍ഷം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിച്ചു. മൂന്നു പതിറ്റാണ്ടായി വിവര്‍ത്തന രംഗത്ത് സജീവമാണ്. 'ബെല്‍' എന്ന ചെറുകഥയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ആയുര്‍വേദാചാര്യന്‍ പി.എസ്. വാര്യരുടെ ജീവിതകഥയായ 'എ ലൈഫ് ഓഫ് ഹീലിംഗ്' ഇംഗഌഷിലേക്ക് മൊഴിമാറ്റി. നാഷണല്‍ ഫിലിം ആര്‍ക്കെവിസിനുവേണ്ടി 'നീലക്കുയില്‍', 'അമ്മ അറിയാന്‍', 'കുമ്മാട്ടി', 'എസ്തപ്പാന്‍ 'എന്നി സിനിമകള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ നല്‍കി.'അഗ്‌നിസാക്ഷി', കരുണം', 'തീര്‍ത്ഥാടനം', 'പഴശ്ശിരാജ', 'നീലത്താമര' തുടങ്ങിയ സിനിമകള്‍ക്കു    ം സബ്‌ടൈറ്റിലുകള്‍ നല്‍കിയിട്ടുണ്ട്.

മൊഴിമാറ്റിയ കൃതികള്‍

    ആനന്ദിന്റെ 'മരണ സര്‍ട്ടിഫിക്കേറ്റ്' (1983)
    നാലുകെട്ട്
    മഞ്ഞ് (മിസ്റ്റ്)
    ഇരുട്ടിന്റെ ആത്മാവ് (ദ സോള്‍ ഓഫ് ഡാര്‍ക്‌നസ്)
    മരണസര്‍ട്ടിഫിക്കേറ്റ് (ഡെത്ത് സര്‍ട്ടിഫിക്കേറ്റ്)
    ആത്മഹത്യ (സൂയിസൈഡ്)
    ഭാസ്‌കര പട്ടേലരും മറ്റും കഥകളും
    ദൈവത്തിന്റെ കണ്ണ് (ദ ഐ ഓഫ് ദ ഗോഡ്)
    കാലം
    മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (ഓണ്‍ ദ ബാങ്ക്‌സ് ഓഫ് മയ്യഴി)
    പെരുന്തച്ചന്‍ (ദ മാസ്റ്റര്‍ കാര്‍പ്പന്റര്‍/തിരക്കഥ)
    ഗോവര്‍ധന്റെ യാത്രകള്‍ (ഗോവര്‍ധന്‍സ് ട്രാവല്‍)

പുരസ്‌കാരങ്ങള്‍

    ഗോവര്‍ധന്റെ യാത്രകളുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ക്രോസ്‌വേഡ് ബുക്ക് അവര്‍ഡ് (2007)
    ദൈവത്തിന്റെ കണ്ണിന് 1999 ലെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം